കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഈ കൊല്ലവര്‍ഷം നെല്ല് ദിനമായി ആചരിക്കുന്ന വേളയിലും കാര്‍ഷിക കലണ്ടര്‍ നടപ്പാക്കാന്‍ കഴിയാതെ കൃഷി വകുപ്പ്. കൊല്ലത്തില്‍ രണ്ട് കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഇതുമൂലം ഏറെയും ദുരിതത്തിലായത്. നെല്‍ കൃഷിയുടെ വിത മുതല്‍ നെല്ല് സംഭരണം വരെയുള്ള സംവിധാനം ഏകോപിപ്പിക്കാന്‍ മൂന്ന് വര്‍ഷം മുമ്പാണ് കൃഷി വകുപ്പിന്റെ സഹകരണത്തില്‍ കാര്‍ഷിക കലണ്ടര്‍ തയാറാക്കിയത്.
എന്നാല്‍, കലണ്ടര്‍ മുഴുവന്‍ കര്‍ഷകരുടെ കൈയിലെത്തിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. പകരം കൃഷിയിറക്കുമ്പോഴെല്ലാം ചില നിര്‍ദേശങ്ങള്‍ മാത്രമാണ് നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഏകോപനമില്ലാതെയുള്ള കൃഷി രീതികളിലൂടെ വിളവ് കുറയുകയും, വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കലണ്ടര്‍ തയാറാക്കാന്‍ വകുപ്പ് തീരുമാനിച്ചത്.
കാര്‍ഷിക കലണ്ടര്‍ പ്രകാരം ഈ മാസം 15നകം രണ്ടാം കൃഷിയുടെ വിത പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, ഭൂരിഭാഗം പാടശേഖരങ്ങളിലും വിതയ്ക്കുള്ള വിത്ത് പോലും ഇനിയും എത്തിയിട്ടില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലും, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് രണ്ടാം കൃഷിയധികവും ചെയ്യുന്നത്. 20,000 ഹെക്ടറോളം പാടശേഖരത്താണിത്. വിത വൈകി പുഞ്ചക്കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ വിലയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും മാര്‍ച്ചിന് ശേഷം സംഭരിച്ച നെല്ലിന്റെ തുക നല്‍കിയില്ല. സപ്ലൈകോ കണക്ക് പ്രകാരം 220.12 കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്ത് കുടിശികയായുള്ളത്. കര്ഷകന് ഒരു കിലോ നെല്ലിന് 22.50 രൂപയാണ് നല്‍കുന്നത്. ഇതില്‍ 14.70 കേന്ദ്ര വിഹിതവും, 7.80 സംസ്ഥാന വിഹിതവുമാണ്. കൃത്യമായി ലഭിക്കുന്ന കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വകമാറ്റി ചെലവഴിക്കുന്നു.
ഏപ്രില്‍ 14 വരെ നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് കേന്ദ്ര വിഹിതം മാത്രം ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്കി. ജില്ലാ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ 95 കോടിയും, തൃശൂരില്‍ 47 കോടിയും, കോട്ടയത്ത് 34 കോടിയുമാണ് കുടിശികയുള്ളത്. വിത്ത് ഒരാഴ്ചയ്ക്കകം പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നെല്ല് വില ലഭിക്കാത്ത സാഹചര്യത്തില്‍, വിത്ത് ലഭ്യമായാലും അതിനുള്ള പണം കണ്ടെത്താനും കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: