കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ മുഴുവന്‍ സിപിഎമ്മുകാരാേടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. കണ്ണൂര്‍ അഡീഷണല്‍ സബ് ജഡ്ജ് ബിന്ദു സുധാകരനാണ് ഉത്തവിട്ടത്. സി കൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.കെ.നാരായണന്‍ തുടങ്ങി 114 പ്രതികള്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കാട്ടി സമന്‍സയച്ചത്.
2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കല്ലേറില്‍ പരിക്കേറ്റ ഉമ്മന്‍ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ് ഉമ്മന്‍ചാണ്ടിക്ക് നേര കല്ലേറുണ്ടായത്.
ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ.സി.ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിയെ ”കൊല്ലടാ”യെന്ന് ആര്‍ത്തുവിളിച്ച് മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയായിരുന്ന പോലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരുകൂട്ടം പ്രതികള്‍ മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന്റെ വലതുവശത്തു കൂടി ഇരച്ച് കയറി കല്ലും മാരകായുധങ്ങളും ഉപയോഗിച്ച് എറിഞ്ഞ് പരിക്കേല്‍പ്പിച്ചു.
ടൗണ്‍ എസ്ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
എസ്പി രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ് പി.പി.സുകുമാരന്‍, പ്രദീഷ് തോട്ടത്തില്‍, സിഐമാരായ പ്രദീപന്‍ കണ്ണിപ്പൊയില്‍, വി.കെ.വിശ്വംഭരന്‍ നായര്‍, എസ്ഐമാര്‍ തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുള്ളത്.
















