കൊച്ചി/തൃശൂര്‍: ലോ അക്കാദമിയുടെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത പോര് കടുത്തു. തര്‍ക്കം സിപിഐയെ അപഹസിക്കുന്നതില്‍ വരെയെത്തി. കാലങ്ങളായി തങ്ങള്‍ക്ക് ഒപ്പം നിലകൊള്ളുന്ന സിപിഐ വെറും കടലാസ് സംഘടനയെന്ന മട്ടിലാണ് ഇന്നലെ മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍ പ്രതികരിച്ചത്. സിപിഎമ്മിന്റെ ശക്തികൊണ്ടാണ് സിപിഐ കഴിഞ്ഞുപോകുന്നതെന്നും ജയരാജന്‍ പറഞ്ഞുവച്ചു. ഇത് സിപിഐയെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ സെക്രട്ടറിയും വരെ പ്രതിരോധത്തിന് ഇറങ്ങി.
ഇന്നലെ തൃശൂരിലാണ് സിപിഐക്കും ജനയുഗത്തിനുമെതിരെ ഇ.പി. ജയരാജന്‍ പരിഹാസമഴിച്ചുവിട്ടത്. സിപിഐ ശക്തിയില്ലാത്ത പാര്‍ട്ടിയെന്നും ജനയുഗം ഇടതുപക്ഷവിരുദ്ധരുടെ കൈയിലെ പാവയായി മാറിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. മാധ്യമമെന്ന നിലയില്‍ നിലവാരമില്ലാത്ത പത്രമാണ് ജനയുഗം. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ ജനയുഗത്തിന് എന്ത് യോഗ്യതയാണുള്ളത്. സിപിഐ അത്ര വലിയ ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല. ‘നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്’ എന്ന അവസ്ഥയിലാണ് സിപിഐ എന്നും ജയരാജന്‍ പരിഹസിച്ചു.
മുന്നണി മര്യാദകള്‍ പാലിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് എഴുതി പ്രചരിപ്പിക്കുന്നു. സിപിഐ ഇങ്ങനെ അധപതിക്കാന്‍ പാടില്ലായിരുന്നു. വഴിവിട്ടുപോകുന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടുകളെക്കുറിച്ച് സിപിഐ കേന്ദ്രനേതൃത്വം പരിശോധിക്കണം. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടാണ്. എന്നാല്‍, എവിടെയോ ചിലത് ചീഞ്ഞുനാറുന്നു. സങ്കുചിത താത്പര്യങ്ങള്‍ വച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ക്ക് പാവയായി മാറുകയാണ് ജനയുഗം. കേരളത്തിലെ ജനങ്ങള്‍ അവരുടെ നിലപാടിനെ പരിഹസിച്ച് തള്ളും, ജയരാജന്‍ പറഞ്ഞു.
ലോ അക്കാദമി ഭൂമിപ്രശ്‌നത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനേയും ജയരാജന്‍ വിമര്‍ശിച്ചു. പരാതി കിട്ടിയാല്‍ ഓരോ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എന്താകും സ്ഥിതി. ലോ അക്കാദമിയുടെ കാര്യത്തില്‍ നിയമ, വിദ്യാഭ്യാസ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ആലോചിച്ചുവേണം നടപടി സ്വീകരിക്കാന്‍.
കുറേക്കൂടി പക്വതയോടെ സിപിഐ നേതൃത്വം കാര്യങ്ങളെ കാണണം. പരസ്യ പ്രസ്താവന നടത്തി മുന്നണിയേയും സര്‍ക്കാരിനേയും കളങ്കപ്പെടുത്താന്‍ സിപിഐ ശ്രമിക്കരുതെന്നും ജയരാജന്‍ പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജനയുഗം ശക്തമായി വിമര്‍ശിച്ചതാണ് ജയരാജന്റെ പരിഹാസത്തിനു കാരണം.
മറുപടിയില്ലെന്ന് പന്ന്യന്‍
തൃശൂര്‍: ഇ.പി. ജയരാജന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ലോ അക്കാദമി വിഷയത്തില്‍ ആരാണ് ശരിയായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. ജയരാജന്റെ ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല. അതിന് മറുപടി പറയേണ്ട കാര്യവും സിപിഐക്കില്ല. സിപിഎമ്മുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.
മറുപടിയര്‍ഹിക്കുന്നില്ല: കാനം രാജേന്ദ്രന്‍
കണ്ണൂര്‍: സിപിഐക്കെതിരായ ഇ.പി. ജയരാജന്‍ എംഎല്‍എയുടെ പരാമര്‍ശം മറുപടിയര്‍ഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കല്ലെന്നും അതെഴുതിയ ആള്‍ക്ക് തന്നെയെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലേഖകന് നേരത്തെ പാര്‍ട്ടി ചുതലയിലുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ജനയുഗത്തില്‍ വരുന്നത് സിപിഐയുടെ ഔദ്യോഗികമായ അഭിപ്രായമല്ല. ലോ അക്കാദമി വിഷയത്തില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് സിപിഐ സമരം നടത്തുന്നതെന്ന പ്രചാരണം ശരിയല്ല. എബിവിപി സമരരംഗത്ത് വരുന്നതിന് മുന്‍പ് തന്നെ സമരം ഒത്തുതീര്‍പ്പാക്കാമായിരുന്നു. സമരം രൂക്ഷമായതിന്റെ ബാധ്യത തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.
എഐഎസ്എഫ് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുക മാത്രമാണ് സിപിഐ ചെയ്തത്. അക്കാദമിയുടെ സ്ഥലവുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണമാരംഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളെടുക്കും. ലോ അക്കാദമി സമരം വിദ്യാര്‍ത്ഥികളുടെ സമരമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും കാനം പറഞ്ഞു.
















