ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ്ദ് ഷാഫി അര്‍മറിനെ അമേരിക്ക അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിലേക്ക് ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു യുവാക്കളെ ചേര്‍ക്കുകയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐഎസ് ‘ചീഫ് റിക്രൂട്ടര്‍’ ആയി അറിയപ്പെടുന്ന അര്‍മറിനെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയാണ് വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്.
ഇതേത്തുടര്‍ന്ന് ഇയാളെ അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാളെ കൂടാതെ മൂന്നു പേരെക്കൂടി ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇയാള്‍ക്ക് ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയും മറ്റ് ഐഎസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.
തലയ്‌ക്ക് 10 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. ഇയാളെ അന്താരാഷ്‌ട്ര ഭീകരനാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ പലതവണ അന്താരാഷ്‌ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അന്ന് അതിന് സാധിച്ചിരുന്നില്ല.
കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ ആര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്‌ക്കു പിന്നാലെ പാക്കിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല്‍ തവ്ഹിദ് എന്ന ഭീകരസംഘടന ഐഎസില്‍ ലയിക്കുകയായിരുന്നു.
ഛോട്ടേ മൗല, അന്‍ജാന്‍ ഭായ്, യൂസഫ് അല്‍ ഹിന്ദി തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മര്‍ ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണു യുവാക്കളുമായി ബന്ധം സ്ഥാപിച്ചുവന്നത്.
2013ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായ യാസീന്‍ ഭട്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ അര്‍മറുടെ ഐഎസ് ബന്ധവും പ്രധാന വിഷയമായിരുന്നു. ന്യൂഡല്‍ഹിയിലും കുംഭമേളയ്‌ക്കിടെ ഹരിദ്വാറിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടു എന്ന കേസില്‍ എന്‍ഐഎയുടെ കുറ്റപത്രം അര്‍മര്‍ക്കെതിരെ നിലവിലുണ്ട്.
















