ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈനീസ് സൈന്യം 60 കിലോമീറ്റർ കടന്ന് കയറിയെന്ന വ്യാജവാദം ഉന്നയിച്ച് വ്ലോഗർ മൊഹ്സിൻ കാസ്മി . ഇന്ത്യൻ സൈനികർ ചൈനീസ് സൈനികർക്ക് മുന്നിൽ പരാജയപ്പെട്ടുവെന്ന വ്യാജ കഥകളും കാസ്മി പ്രചരിപ്പിക്കുന്നുണ്ട്.
തായ് സൈന്യത്തിന്റെ ചിത്രം കാണിച്ചാണ് ഇന്ത്യൻ ഭൂമിയിൽ ചൈനീസ് സൈന്യം കടന്നു കയറിയെന്ന നുണ പ്രചാരണം കാസ്മി നടത്തിയത്. ചൈനയെ തടയാൻ മോദി സർക്കാരിനാകില്ലെന്നും, ഇന്ത്യ ചൈനയുടെ അടിമയാകുമെന്നും കാസ്മി ഇൻസ്റ്റാഗ്രാം വീഡിയോ വഴി പ്രചരിപ്പിക്കുന്നു. ഇന്ത്യ ഒരു വിശ്വഗുരുവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ ധീരമായ നടപടികൾ മൗനം പാലിക്കുന്നുണ്ടെന്നും കാസ്മി അവകാശപ്പെട്ടു.
“ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ 60 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറി നമ്മുടെ സൈന്യത്തെ നിയന്ത്രണത്തിലാക്കി. വിശ്വഗുരു എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യം [ഇന്ത്യ], ചൈനയുടെ മുന്നിൽ വായ തുറക്കാത്തത് എന്തുകൊണ്ടാണ്? ഗോഡി മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഈ യാഥാർത്ഥ്യം കാണിക്കാത്തത്? നമ്മുടെ രാജ്യം വിശ്വഗുരു ആയി മാറിയേക്കാം അല്ലെങ്കിൽ മാറിയേക്കില്ല, പക്ഷേ അത് ഉടൻ തന്നെ ചൈനയുടെ അടിമയായി മാറും,” എന്നാണ് കസ്മിയുടെ നുണ പ്രചാരണം .
ചൈനയുടെ പിഎൽഎ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ക്യാമ്പുകൾ സ്ഥാപിച്ചു. ഇന്ത്യ പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടു അല്ലെങ്കിൽ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്നുമാണ് കാസ്മി പറയുന്നത്. അതേസമയം കാസ്മിയുടെ ഈ നുണ പ്രചാരണം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് പൊളിച്ചു .
വീഡിയോകളിൽ അരുണാചൽ പ്രദേശിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കാണിക്കുന്നില്ലെന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. പകരം, ദൃശ്യങ്ങൾ ബന്ധമില്ലാത്ത സൈനിക ദൃശ്യങ്ങളോ അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ സന്ദർഭങ്ങളിൽ മുമ്പ് ഓൺലൈനിൽ പ്രചരിച്ച വീഡിയോകളോ ആണ്. ഇന്ത്യൻ പ്രദേശത്തേക്ക് പുതിയൊരു ചൈനീസ് കടന്നുകയറ്റം നടക്കുന്നതായി തോന്നിപ്പിക്കുന്നതിനായി വീഡിയോകൾ തെറ്റായി കാണിക്കുകയായിരുന്നുവെന്നും വസ്തുതാ പരിശോധനയിൽ കണ്ടെത്തി.പിഐബിയുടെ വസ്തുതാ പരിശോധനയ്‌ക്ക് മുമ്പ് തന്നെ അരുണാചൽ പ്രദേശിനുള്ളിലെ ചൈനീസ് കടന്നുകയറ്റവും പിഎൽഎ ക്യാമ്പുകൾ നിർമ്മിക്കുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം തള്ളിക്കളഞ്ഞിരുന്നു.
ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് ‘പ്രവേശിക്കുന്നത്’ കാണിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ, തായ് സൈന്യത്തെ കാണിക്കുന്ന പഴയ വീഡിയോയാണെന്നും കണ്ടെത്തി . ഈ വീഡിയോയ്‌ക്ക് ഇന്ത്യയുമായി വിദൂര ബന്ധം പോലുമില്ല. സംഭവം വിവാദമായതോടെ കാസ്മി വീഡിയോ പിൻ വലിച്ചെങ്കിലും കാസ്മിയ്‌ക്കെതിരെ നിയമനടപടി ഉണ്ടായേക്കും .
















