തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ അതാതു വകുപ്പുകള്‍ വീണ്ടും അന്വേഷിക്കും. ഒരു മാസത്തിനു ശേഷം വകുപ്പുകളുടെ ശുപാര്‍ശ അടക്കം വീണ്ടും മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. വിഷയം അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം.
യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട പല തീരുമാനങ്ങളിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് എ.കെ.ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയവ കാരണം വിശദീകരിച്ച് റദ്ദാക്കും. ചെറിയ പിഴവുകള്‍ വകുപ്പുകള്‍ക്ക് തിരുത്തി സാധൂകരിക്കാം. വിജിലന്‍സ് നടപടികളെക്കുറിച്ചും വകുപ്പുകള്‍ക്ക് പരിശോധിക്കാം. 816 തീരുമാനങ്ങളില്‍ 115 ഓളം തീരുമാനങ്ങള്‍ റദ്ദാക്കും. മറ്റുള്ളവയില്‍ മാറ്റങ്ങള്‍ വരുത്തും.
റവന്യൂ വകുപ്പിലെ പല തീരുമാനങ്ങളും നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചിലവക്ക് നിയമപരമായി യാതൊരു സാധുതയുമില്ല. ചിലവ നിയമവശങ്ങളുടെ കൂടുതല്‍ പരിശോധനയ്‌ക്കു ശേഷം മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ. റവന്യൂവകുപ്പിലെ 127 ഉത്തരവുകളില്‍ 47 എണ്ണം ചട്ടവിരുദ്ധമാണെന്ന് ഫയലുകളുടെ പ്രാഥമിക പരിശോധനില്‍ തന്നെ ഉപസമിതി കണ്ടെത്തിയിരുന്നു. കടമക്കുടി,മെത്രാന്‍കായല്‍, ഹോപ്പ് പ്‌ളാന്റേഷന്‍ തുടങ്ങിയ തീരുമാനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നു.
റവന്യു വകുപ്പിനു പുറമെ വിദ്യാഭ്യാസവകുപ്പിലും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമവിരുദ്ധമായി കോളേജുകളും കോഴ്‌സുകളും അനുവദിച്ചതായും അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു ചട്ടം മറികടന്ന് എയ്ഡഡ് പദവി അനുവദിച്ചതായും കണ്ടെത്തി. അറബിക് കോളേജുകളെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളാക്കി അപ്‌ഗ്രേഡ് ചെയ്തതില്‍ അഴിമതി നടന്നു. ഇവിടെ നിയമനങ്ങള്‍ നടത്തി വന്‍തുക തട്ടി. 15 എയ്ഡഡ് കോളേജുകള്‍ക്ക് അനുമതി നല്‍കിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇവ റദ്ദാക്കിയേക്കും.
കെ.എം. മാണിക്ക് ബാര്‍കോഴക്കേസ് വാദിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടു വന്നതില്‍ ചെലവഴിച്ച പണം തിരികെ പിടിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. നിയമവകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റേയും എതിര്‍പ്പു മറികടന്നാണ് പണം അനുവദിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കെ.എം.മാണിക്ക് വേണ്ടി ഹാജരാകുകയും കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്നും ചട്ടം മറികടന്ന് നിയമോപദേശം തേടിയിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ചിന് കെട്ടിടനിര്‍മാണത്തിന് ചട്ടവിരുദ്ധമായി നല്‍കിയ ഒരു കോടി രൂപ ഉള്‍പ്പെടെ അനധികൃതമായി നല്‍കിയ പല തുകകളും തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. എ.കെ. ബാലന്‍ അധ്യക്ഷനായ ഉപസമിതിയില്‍ തോമസ് ഐസക്ക്, വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
















