തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അക്രമികള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. സിപിഎം നേതാക്കളുടെ സൈനികര്‍ക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസിനേയും ബിജെപിയേയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതില്‍ നിന്ന് സിപിഎം പിന്‍മാറണം.
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാന്‍ ഒരു സിപിഎം നേതാവും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യെച്ചൂരിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തെ ബിജെപി അപലപിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിര്‍ക്കാനും സിപിഎം തയ്യാറാകണം. സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്‍മാറണം.
ഇത്തരം പ്രസ്താവനകള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തിയാലെ അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാവുകയുള്ളൂ. അതിന് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കടന്നു കയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ നടത്തിയ ആക്രമണം ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയും അതിന്റെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി രാജ്യമാകെ മുഴക്കികൊണ്ടിരിക്കുകയാണ്.
സിപിഎം നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ അവര്‍ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുളളതുകൊണ്ടാണ് ആക്രമണങ്ങള്‍ തുടരുന്നത്. പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ ദല്‍ഹി എകെജി ഭവനുനേരെയും പ്രധാന നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പോലീസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്റ് കമ്മീഷണറെയും ജൂണ്‍ 5നു തന്നെ അറിയിച്ചിരുന്നു.
മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റസിഡന്‍ഡ് കമ്മീഷണര്‍ ദല്‍ഹി പോലീസ് മേധാവികള്‍ക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ദല്‍ഹി പോലീസ് ഇതെല്ലാം അവഗണിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.എം. ഹസന്‍
സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഹസ്സന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല
ഇത്തരം അക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്ത ഭീരുക്കളാണ് രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിഎസ് അച്യുതാനന്ദന്‍
കയ്യേറ്റം തീക്കൊള്ളികൊണ്ട് നടത്തുന്ന തല ചൊറിയലാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് അപലപനീയമാണെന്ന് മാത്രമല്ല, ഇത്തരം വിഷസര്‍പ്പങ്ങളെ വേരോടെ പിഴുതെറിയാന്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരണമെന്നും വിഎസ് പറഞ്ഞു.
















