കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. മുഖ്യമന്ത്രി സ്ഥാനമെന്ന പ്രലോഭനം ഉണ്ടായിട്ടും മുന്നണി വിട്ടു പോവാതെ കെഎം മാണി ചെറുത്തു നിന്നു. അതിന് അദ്ദേഹം വഴങ്ങിയിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം മറ്റൊന്നാരുമായിരുന്നുവെന്നും പ്രതിച്ഛായ സൂചിപ്പിക്കുന്നു.
മന്ത്രി ജി സുധാകരന്‍ കല്ലാറില്‍ പ്രസംഗിക്കുന്നതിനെട കെഎം മാണിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ദുരുദ്ദേശത്തോടു കൂടിയാണെന്ന് ശത്രുക്കള്‍ പോലും കരുതുന്നുണ്ടാവില്ല. ജി സുധാകരനെ പോലെ സത്യസന്ധനായ നേതാവിന്റെ വെളിപ്പെടുത്തല്‍ കെഎം മാണിക്കുള്ള സാക്ഷ്യപത്രമാണെന്നും പ്രതിച്ഛായ പറയുന്നു.
ചില നേതാക്കള്‍ക്ക് കെഎം മാണിയെ വീഴ്‌ത്തണമായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ശക്തനായ നേതാവിനെ വീഴ്‌ത്തിയാല്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിപ്പെടുമെന്നവര്‍ സ്വപ്നം കണ്ടു. അങ്ങനെയാണ് ബാര്‍ കോഴ വിവാദം ഉണ്ടായതെന്നും പ്രതിച്ഛായ ആരോപിക്കുന്നു.
മഹാഭാരതത്തിലെ ഭീഷ്മരെ വീഴ്‌ത്താന്‍ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതു പോലെയായിരുന്നു ബാര്‍ ഉടമ ബിജു രമേശിന്റെ രംഗപ്രവേശം. അന്നു പിണറായി വിജയന്‍ പ്രതികരിച്ചത് കെഎം മാണി മുഖ്യമന്ത്രി ആവാതിരിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ അടവാണ് ബാര്‍ വിവാദമെന്നായിരുന്നു.
എന്നാല്‍ ബാര്‍ കോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് തനിക്കറിയാമെന്ന് തുറന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വായടക്കും മുന്‍പേ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വക വിജിലന്‍സ് അന്വേഷണം വന്നു. തുടര്‍ന്നങ്ങോട്ട് കേരള രാഷ്‌ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിന് നേരിടേണ്ടി വന്നത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പീഡനകാലമാണ്, കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്‌ട്രീയ നേതാവ് ഇത്രയും കടുത്ത ത്യാഗം അനുഷ്ഠിച്ച ചരിത്രമുണ്ടോ എന്നും പ്രതിച്ഛായ ചോദിക്കുന്നു.
കാല്‍ നൂറ്റാണ്ടുകാലം മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരു ആരോപണത്തിനും വിധേയനാവാതെ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ഉത്ത മാതൃകയായി പരിണമിച്ച കെഎം മാണിയുടെ നെഞ്ചില്‍ ഇത്ര നിര്‍ദ്ദയമായി കഠാരയിറക്കിയ രാഷ്‌ട്രീയ ബ്രൂട്ടസുകള്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നു പറഞ്ഞു കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
















