ലക്ഷ്മിക്കുട്ടി പച്ചിലമരുന്ന് അരച്ചുണ്ടാക്കുന്നു
തിരുവനന്തപുരം: പേരും പെരുമയും കടലേഴും കടന്നിട്ടും അതിന്റെ പത്രാസൊന്നുമില്ലാതെ കാട്ടിലുണ്ട് ഒരു വൈദ്യരമ്മ. മരങ്ങള്‍ക്കും മരുന്നുചെടികള്‍ക്കും നടുവില്‍ ജീവിക്കുന്ന മുത്തശ്ശി.
വിദ്യാഭ്യാസം എട്ടാംതരം മാത്രം. പക്ഷേ, ഫോക്‌ലോര്‍ അക്കാദമിയിലെ വിസിറ്റിങ് പ്രൊഫസറാണ്. അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം പുരസ്‌കാരം നല്‍കി ആദരിച്ച വിഷ ചികിത്സക.
ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് പൊന്മുടിയുടെ അടിവാരത്തെ കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടിക്ക്. സ്‌നേഹത്തോടെ, ബഹുമാനത്തോടെ എല്ലാവരും വൈദ്യരമ്മ എന്നു വിളിക്കും.
അഞ്ചു പതിറ്റാണ്ടായി നാട്ടുവൈദ്യത്തിന്റെയും കാട്ടുമരുന്നുകളുടെയും കരുത്തറിഞ്ഞ വൈദ്യരമ്മയെത്തേടി സ്വദേശത്തും വിദേശത്തും നിന്നായി എത്തുന്നത് ആയിരങ്ങള്‍. ഗോത്ര സംസ്‌കാരത്തിന്റെ പുരാതന അറിവുകള്‍ അറിയുന്ന തലമുറയിലെ അവസാന കണ്ണി കൂടിയാണ് ലക്ഷ്മിക്കുട്ടി. അഞ്ഞൂറിലധികം പച്ചമരുന്നുകളുടെ പേരും അവയുടെ ഔഷധ ഗുണവും മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട് ഇവര്‍. കാടും കാട്ടറിവുകളും മനഃപാഠം. ഏതുതരം വിഷദംശനമേറ്റാലും കാട്ടുചെടികള്‍ അരച്ചുണ്ടാക്കുന്ന കൂട്ടുകൊണ്ട് ചികിത്സ.
സംസ്ഥാന സര്‍ക്കാര്‍ 1995ല്‍ നാട്ടുവൈദ്യരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതോടെയാണ് ലക്ഷ്മിക്കുട്ടിയെ ലോകം അറിഞ്ഞത്. തമിഴും സംസ്‌കൃതവും വഴങ്ങും. സെമിനാറുകള്‍ക്കും പഠന ശിബിരങ്ങള്‍ക്കും ക്ലാസെടുക്കാന്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേ ക്കും പോകാറുണ്ട്.
അരികുകള്‍ പിഞ്ചുകീറിയ 200 പേജ് ബുക്കില്‍ അവര്‍ കോറിയിട്ടിരിക്കുന്ന സാഹിത്യസൃഷ്ടികള്‍ വായിച്ചാല്‍ വിസ്മയിക്കും. അത്രയ്‌ക്കു ഭാഷാശുദ്ധിയും ഭാവനയുമുണ്ട് ഈ കാടിന്റെ കരുത്തിന്.
മൊട്ടമൂട് ഊരിലെ മൂപ്പനായിരുന്ന മാത്തന്‍ കാണിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ്. മൂന്ന് ആണ്‍മക്കളായിരുന്നു. ഭര്‍ത്താവും മൂത്ത മകന്‍ ധരണീന്ദ്രനും ഇളയ മകന്‍ ശിവപ്രസാദും മരിച്ചു.
രണ്ടാമത്തെ മകന്‍ ലക്ഷ്മണന് റെയില്‍വേയിലാണ് ജോലി. മകനും കുടുംബവും താമസം നഗരത്തിലാക്കിയപ്പോള്‍ അമ്മയെ വിളിച്ചെങ്കിലും പോയില്ല. കുടിലിനു ചുറ്റും പൂവിട്ടു നില്‍ക്കുന്ന ഔഷധച്ചെടികളുടെയും മരങ്ങളുടെയും നിഷ്‌കളങ്ക ഭാഷയെ പിരിയാനായില്ലെന്ന് മറുപടി. കാട്ടില്‍ ഒറ്റയ്‌ക്ക് കഴിയാന്‍ ഭയമില്ലേ എന്ന ചോദ്യത്തിന് കാടെനിക്ക് കാവല്‍ എന്ന് ഉത്തരം.
കാടിന്റെ മക്കള്‍ക്കായി തുടങ്ങിയതാണ് ലക്ഷ്മിക്കുട്ടിയുടെ വിഷചികിത്സ. ഫലസിദ്ധി ഏറിയതോടെ ചികിത്സകയെ നാടറിഞ്ഞു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് അന്താരാഷ്‌ട്ര പരിസ്ഥിതി സംഘം ഈ കാട്ടുപാത താണ്ടി വൈദ്യരമ്മയ്‌ക്ക് അരികിലെത്തിയത് നാട്ടുവൈദ്യത്തിന്റെ പൊരുള്‍തേടിയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സര്‍വകലാശാല, ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആദരിച്ചിട്ടുണ്ട് നാട്ടുവൈദ്യത്തിന്റെ ഈ അക്ഷയപാത്രത്തെ.
















