ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ ആപ്പ് എംഎല്‍എമാര്‍ വിമത എംഎല്‍എ കപില്‍ മിശ്രയെ കൂട്ടത്തോടെ ആക്രമിച്ചു. . മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും നേതാക്കൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതാണ് മിശ്രയ്‌ക്കു നേരെയുള്ള ആക്രമണം.
ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് (ജിഎസ്‌ടി) ബിൽ ചർച്ച ചെയ്യാനാണ് നിയമസഭ വിളിച്ചുചേര്‍ത്തത്. പതിനൊന്ന് മണിക്ക് സഭ സമ്മേളിച്ചതോടെ ഒരു കൂട്ടം എംഎല്‍എമാര്‍ മിശ്രയ്‌ക്ക് നേരെ തിരിയുകയായിരുന്നു. മിശ്രയെ ആക്രമിച്ചതോടൊപ്പം അവരിലൊരാൾ കഴുത്ത് ഞെരിക്കാനും ശ്രമിച്ചു. ഇതോടെ മിശ്രയെ രക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നു. ഇതോടെ പ്രതിപക്ഷത്തിന് നേരെയായി ആപ്പ് എംഎല്‍എമാരുടെ പരാക്രമം.
ശാന്തരാവാൻ സ്‌പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ ചെവിക്കൊണ്ടില്ല. മിശ്രയോട് സഭയിൽ നിന്ന് ഇറങ്ങി പോകണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, മിശ്ര അനുസരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും നേതാക്കൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതാണ് മിശ്രയ്‌ക്കു നേരെ തിരിയാൻ ആം ആദ്മിയെ പ്രേരിപ്പിച്ചത്.
കേജ്‌രിവാൾ 400 കോടിയുടെ ടാങ്കർ കുംഭകോണം ഒതുക്കാൻ ശ്രമിച്ചെന്ന് മുൻ മന്ത്രി കൂടിയായ കപിൽ മിശ്ര നേരത്തെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്തുള്ള ടാങ്കർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കാൻ കേജ്‌രിവാളും അദ്ദേഹത്തിന്റെ മറ്റ് രണ്ട് സ്വന്തക്കാരും ഇടപെട്ടെന്നാണ് കപിൽ മിശ്രയുടെ ആരോപണം.
















