പാട്ന: ബീഹാറില്‍ പ്ലസ് ടു പരീക്ഷയെഴുതിയ കുട്ടികളില്‍ 64 ശതമാനം പേരും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇന്റര്‍ കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഇതോടെ പോലീസും വിദ്യര്‍ത്ഥികളും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി.
ഓഫീസിന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെ ലാത്തി വീശി പോലീസ് ഓടിച്ചു. മാധേപുര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവിന്റെ അനുയായികളായ നൂറുകണക്കിന് യുവജന പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. അക്രമങ്ങളില്‍ ഏര്‍പ്പെട്ട ആറോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമങ്ങളിൽ നിന്നും പിന്മാറണമെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തികച്ചും സുതാര്യമായ രീതിയില്‍ പരീക്ഷ നടത്തി മിടുക്കരായ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനായി അയയ്‌ക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അശോക് ചൗധരി പറഞ്ഞു. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കിട്ടാതെ പോയ വിഷയങ്ങള്‍ എത്രയും വേഗം എഴുതി പാസായാല്‍ അടുത്ത അധ്യയന വര്‍ഷം നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30.11 ശതമാനം വിദ്യാർഥികളാണ് സയന്‍സ് വിഷയത്തില്‍ പാസായത്. ആര്‍ട്സ് വിഷയങ്ങളില്‍ 37 ശതമാനമാണ് വിജയം.
കൊമോഴ്സ് വിഭാഗത്തില്‍ 73.76 ശതമാനം പേര്‍ വിജയിച്ചുവെന്ന് ബിഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ പറഞ്ഞൂ. ഈ വര്‍ഷം ഫെബ്രുവരി14നും 25നും മധ്യേ നടന്ന പരീക്ഷയില്‍ 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 2015ല്‍ 89.32 ശതമാനവും 2016ല്‍ 67.06 ശതമാനവുമായിരുന്നു വിജയം. ഇതാണ് നേര്‍ പകുതിയായി ഈ വര്‍ഷം താഴ്ന്നത്.
















