തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം കന്നുകാലി വില്പനയില് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ പരസ്യമായി കലാപത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിന്റെ വികസനത്തിന് ഏറെ ദോഷംചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സംസ്ഥാനം തുടര്‍ച്ചയായി കേന്ദ്രവിരുദ്ധ പ്രചാരണം നടത്തുകയാണ്. രാഷ്ട്രീയകക്ഷി എന്ന നിലയ്ക്ക് സിപിഎമ്മിന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഈ നിലപാട് ഭൂഷണമല്ല. 1960 ല്‍ പാസ്സാക്കിയ നിയമം നടപ്പാക്കണമെന്ന വിജ്ഞാപനമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയമം നടപ്പാക്കിയിട്ടുണ്ട്. കേന്ദ്രനിര്‍ദ്ദേശം ഭക്ഷണസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലല്ല. പ്രത്യേക മതവിഭാഗത്തിന് എതിരാണെന്ന പ്രചാരവും തെറ്റാണ്. തെരുവില്‍ കാലിയെ കൊന്ന് കെട്ടിത്തൂക്കി വില്‍ക്കുന്ന പ്രാകൃതരീതി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അഹിംസാവാദികളായ കോണ്‍ഗ്രസുകാരാണ് പ്രതിഷേധത്തിന്റെ പേരില്‍ തെരുവില്‍ പരസ്യമായി പശുവിനെ കൊന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചത്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും വി.എം. സുധീരനും ഈ കശാപ്പു രാഷ്ട്രീയത്തോട് പ്രതികരിക്കണമെന്നും എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു.
സൈന്യത്തെ അവഹേളിച്ച സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടാണോ സിപിഎമ്മിനെന്ന് ദേശീയനേതൃത്വം വ്യക്തമാക്കണമെന്ന് കുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് പാക്കിസ്ഥാന്റെ അഭിപ്രായമാണോ ഉള്ളതെന്ന് കോടിയേരി പരസ്യമായി പ്രഖ്യാപിക്കണം. കോടിയേരിയുടെ അവഹേളനത്തിനെതിരെ മലയാള മാധ്യമങ്ങള്‍ നിലപാടെടുത്തില്ലെങ്കിലും പാക് മാധ്യമങ്ങള്‍ അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞും മഴയും വെയിലും ചൂടും സഹിച്ച് പട്ടാളം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനടക്കമുള്ള സിപിഎമ്മുകാര്‍ക്ക് ഇവിടെ സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത്. കോടിയേരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: