തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കരാറിലെ അഴിമതി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ അന്വേഷണം നടന്നാലും പദ്ധതി തുടരട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്.
സിറ്റിംഗ് ജഡ്ജിയെവച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം തികച്ചും സ്വാഗതാര്‍ഹമാണെന്നാണ് വിഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. സിറ്റിങ് ജഡ്ജിയെ കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഈ കേസ് വിശ്വാസയോഗ്യമായ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ രണ്ടു മാസത്തിനകം പരിഹാരനടപടികള്‍ എടുത്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ്. സിഎജി പോലുള്ള ഒരു ഭരണഘടനാ സ്ഥാപനം ഉന്നയിച്ച വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് കരാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനാവുമോ എന്ന് പരിശോധിക്കേണ്ടതുണ്ട് -വിഎസ് പറഞ്ഞു
സിഎജി റിപ്പോര്‍ട്ട് വിഎസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണു സൂചന. റിപ്പോര്‍ട്ട് വരുന്നതിനു മുമ്പുതന്നെ നിയമസഭയില്‍ പദ്ധതിക്കെതിരെ സംസാരിച്ച വിഎസ് കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ.
കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതും ആലോചിക്കാന്‍ കഴിയില്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബാക്കിയെല്ലാം പിന്നീടു തീരുമാനിക്കാമെന്നാണ് സെക്രട്ടേറിയറ്റ് നിലപാട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ പദ്ധതി തടസ്സപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരാറും സിഎജിയുടെ നിരീക്ഷണങ്ങളും കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ജുഡീഷ്യല്‍ പരിശോധനയ്‌ക്കു വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സാങ്കേതികവിദഗ്ധരുടെ സേവനവും ജുഡീഷ്യല്‍ കമ്മിഷനു ലഭ്യമാക്കും.
സിഎജി റിപ്പോര്‍ട്ട് അതിന്റെ നടപടിക്രമപ്രകാരം നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധനയ്‌ക്കും വിധേയമാക്കും. കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് ഇതിന്റെ ചെയര്‍മാനെങ്കിലും സമിതിയില്‍ ഭൂരിപക്ഷം സര്‍ക്കാരിനാണ്. കമ്മിറ്റിയുടെ കൂടി ശുപാര്‍ശകള്‍ അനുസരിച്ച് നടപടിയെടുക്കാമെന്നാണു മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചത്.
















