ലോക ജനതയെ ഞെട്ടിച്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് മഹാദുരന്തമായി മാറിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. 2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.20 നാണ് 109 പേരുടെ മരണത്തിനും ഏകദേശം 1000 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ദുരന്തമുണ്ടായത്.
ഈ ദുരന്തത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ദുരന്തസമയത്തെ യുഡിഎഫ് സര്‍ക്കാരിനോ, പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിനോ സാധിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണവും, അന്വേഷണ കമ്മീഷനും നൂറുകണക്കിന് നിരപരാധികളുടെ മരണത്തിന് പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല. ആദ്യ കമ്മീഷന് രാജിവച്ച് പിന്മാറി. പിന്നീട് വന്ന കമ്മീഷന് അന്വേഷണം തുടങ്ങുകപോലും ചെയ്തിട്ടില്ല.
കമ്പം നടത്താന്‍ പോലീസിലും ജില്ലാ ഭരണകൂടത്തിലും സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് എവിടെ? അവരും അന്വേഷണ പരിധിയില്‍ വരേണ്ടതല്ലേ? ആരാണ് അവരെ സംരക്ഷിക്കുന്നത്? മത്സര കമ്പത്തിന്റെ രണ്ട് ഭാഗത്തുനിന്നും നേതൃത്വം കൊടുത്തവര്‍ ഉഗ്രസ്ഫോടന ശേഷിയുള്ള വെടികോപ്പുകള്‍ എന്തിന് ഉപയോഗിച്ചു? അതിന് അനുവാദം കൊടുത്തത് ആരാണ്- കമ്മിറ്റി അംഗങ്ങളോ, പോലീസോ, ഭരണകൂടമോ?
കത്തുന്ന അമിട്ടുമായി കോണ്‍ക്രീറ്റ് നിര്‍മ്മിത കമ്പപ്പുരയിലേക്ക് ഒരാള്‍ ഓടിക്കയറി എന്ന് ജനങ്ങള്‍ നിസ്സംശയം പറയുമ്പോള്‍ ഒരു അട്ടമിറിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടും അതിനെ നിസ്സാരമായി കാണുന്ന ഭരണസംവിധാനം നിലനില്ക്കുന്നു!
പുറ്റിങ്ങല്‍ ദുരന്തത്തിന്റെ രക്ഷപ്രവര്‍ത്തനത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. മരണപ്പെട്ടവരുടെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റാനും, അപകടം പിണഞ്ഞ ആളുകളെ വിവിധ ആശുപത്രികളില്‍ എത്തിക്കാനും പോലീസിനോടൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍.
സേവാഭാരതിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരു മാസത്തോളം ഈ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരോടൊപ്പം ഉണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ പല സന്നദ്ധ സംഘടനകളും തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് തിരിഞ്ഞപ്പോഴും സേവാഭാരതി അവസാന വ്യക്തി ആശുപത്രിവിട്ടുപോകുന്നതുവരെ ‘മാനവസേവ മാധവസേവ’ എന്ന ആപ്തവാക്യത്തില്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചു. ഒരു മാസത്തോളം എല്ലാദിവസവും മുഴുവന്‍ ആളുകള്‍ക്കും രാവിലത്തെ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ വിതരണം ചെയ്തു. സേവാഭാരതിയുടെ പത്തോളം ആംബുലന്‍സുകള്‍ സൗജന്യമായി സേവനം നടത്തി. ജില്ലാ ആശുപത്രിയില്‍ ബെഡ്ഡുകള്‍ വിതരണം ചെയ്തു. വിവിധ ആശുപത്രികളില്‍ ആവശ്യാനുസരണം രക്തം ദാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരന്തഭൂമി സന്ദര്‍ശനം എല്ലാവരിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രചോദനമേകി. അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും പ്രതാപ് റൂഡിയുടെയും സന്ദര്‍ശനങ്ങളിലൂടെ പ്രതിരോധ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സേവനങ്ങളെ സംയോജിപ്പിക്കുവാനും ദല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടമാരെ ഒപ്പംകൂട്ടുവാനും രണ്ടുകപ്പലുകളില്‍ അത്യാവശ്യ മരുന്നുകള്‍ കൊല്ലം തുറമുഖത്ത് എത്തിക്കാനും കഴിഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത ശവശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സാധിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായങ്ങളും മറ്റു പ്രഖ്യാപനങ്ങളും പല കോണുകളില്‍ നിന്നും ഉണ്ടായെങ്കിലും അത് എത്തേണ്ടവരുടെ കൈകളില്‍ എത്തിക്കാന്‍ കേരള സര്‍ക്കാരിന് മാസങ്ങള്‍ വേണ്ടിവന്നു.
സര്‍ക്കാര്‍ നേരിട്ട് ദുരിതാശ്വാസം വിതരണം ചെയ്യുമ്പോള്‍ അവംലബിക്കേണ്ട പല മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.
ദുരന്തത്തിനുശേഷം നടന്ന ദേവപ്രശ്നത്തില്‍ ഉയര്‍ന്ന കാര്യങ്ങള്‍ ഒന്നുംതന്നെ പ്രാവര്‍ത്തിക്കമാക്കാന്‍ ക്ഷേത്ര കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. മൂലസ്ഥാനത്തിന് സംഭവിച്ച ക്ഷതം പരിഹരിച്ചില്ല. നാലമ്പലം പൊളിച്ച് മാറ്റണം. കൊടിയേറ്റ് ദിവസം പൊങ്കാല പാടില്ല. പകരം അവല്, മലര് നിവേദ്യമാണ് വേണ്ടത്. ക്ഷേത്രം ഒരു കാവിന്റെ സമ്പ്രദായത്തില്‍ ആക്കണം. കാവും ക്ഷേത്രകുളവും ക്ഷേത്രത്തിന് തെക്കുവശം നിര്‍മ്മിക്കണം. ഇനിയും പലദുരന്തങ്ങള്‍ അവിടെ സംഭവിക്കാം എന്നൊക്കെദേവപ്രശനത്തില് പരാമര്‍ശിച്ചിട്ടുണ്ട്.
വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ദുരന്തം നമ്മുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. അതിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. ദുരന്തത്തില്‍ നമ്മെവിട്ടുപരിഞ്ഞവരുടെ ആത്മശാന്തിക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ഓര്‍മകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: