കാസര്‍കോട്: വ്യാജ രേഖ ചമച്ച് ചരിത്ര സ്മാരകമായ കാസര്‍കോട് കോട്ട വില്‍പ്പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. കോട്ട അടങ്ങുന്ന ഭൂമി തിരിച്ചു പിടിക്കണമെന്നും പ്രതികളെ കോടതിയില്‍ വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ്, മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ എസ്.ജെ.പ്രസാദ്, കാസര്‍കോട് തഹസില്‍ദാര്‍ ചെനിയപ്പ, കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശിവകുമാര്‍, മൂന്ന് ആധാരങ്ങളിലായി കാസര്‍കോട് കോട്ട രജിസ്റ്റര്‍ ചെയ്ത് നല്‍കിയ സബ് രജിസ്ട്രാര്‍ റോബിന്‍ ഡിസൂസ, കേരളകോണ്‍ഗ്രസ് മാണിവിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ സജി സെബാസ്റ്റ്യന്‍, കോട്ട വില്‍പന നടത്തിയ അശ്വിന്‍ ചന്ദാ വര്‍ക്കര്‍, ആനന്ദറാവു, ദേവിദാസ്, രാജരാമ റാവു, അനുപമ, മഞ്ജുള, ലളിത, എസ്.ചന്ദാ വര്‍ക്കര്‍, കരാറുകാരും, സിപിഎമ്മിന്റെയും, സിപിഐയുടെയും പ്രാദേശിക നേതാക്കന്‍മാരായ ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കാസര്‍കോട് കോട്ടയും 5.41 ഏക്കര്‍ ഭൂമിയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഒത്താശയോടെ കോട്ടയില്‍ പൈതൃകാവകാശം ഉണ്ടായിരുന്നവരും രാഷ്‌ട്രീയ നേതാക്കളും ഗൂഢാലോചന നടത്തി വിറ്റുവെന്നാണ് കേസ്. 2015 ജൂണ്‍ മാസത്തിലാണ് ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലാന്‍ഡ് റവന്യൂ അപ്പലെറ്റ് അതോറിറ്റിയും ഹൈക്കോടതിയും സര്‍ക്കാര്‍ ഭൂമിയാണെന്ന് നിശ്ചയിച്ച കോട്ട അടക്കമുള്ള സ്ഥലം പൊതുമുതലാണെന്ന് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് വ്യാജരേഖയുണ്ടാക്കി കോട്ട വില്‍പന നടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നത്.
നികുതി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ നല്‍കിയ ഉത്തരവ് അന്നത്തെ കലക്ടര്‍ ആനന്ദസിംഗ് റദ്ദാക്കിയിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി തുച്ഛമായ വില നിശ്ചയിച്ച് എസ് ജെ പ്രസാദ്, സജി സെബാസ്റ്റിയന്‍, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് വില്‍ക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഭൂമി ലഭിച്ചത് സിപിഎം നേതാവായ എസ്.ജെ.പ്രസാദിനാണ്. സംഭവം വിവാദമായതോടെ കാസര്‍കോട് കോട്ട ഉള്‍പ്പെടെയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് വെക്കുകയും ചെയ്തു.
















