ശ്യാം കുമാര്‍
തിരുവനന്തപുരം: അമ്മയുടെ പൊക്കിള്‍ക്കൊടി മുറിച്ച് ഈ മണ്ണിലേക്ക് കണ്‍തുറന്ന് പത്തൊമ്പതാം ദിവസം ആദ്യ ശസ്ത്രക്രിയ. പിന്നെ പതിനാറ് വയസിനിടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നതും തുന്നിച്ചേര്‍ത്തതും പതിമൂന്നു തവണ. എട്ടാം വയസില്‍ വലതുകാല്‍ മുറിച്ചു മാറ്റി.
പക്ഷേ, ആ മനസ്സിനെ മുറിവേല്‍പ്പിക്കാനോ, ഇച്ഛാശക്തിയെ മുറിച്ചു മാറ്റാനോ മൂര്‍ച്ചയുള്ള ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല വിധിയുടെ പക്കല്‍. ശ്യാം കുമാര്‍ എന്ന പതിനാറുവയസ്സുകാരന്‍ സൈക്കിള്‍ ചവുട്ടി മുന്നില്‍ വന്നപ്പോള്‍, തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നൊരു അടിക്കുറിപ്പുണ്ടായിരുന്നു ആ മന്ദഹാസത്തിനു കീഴില്‍.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല കീഴതുനട കാവനാട് സന്ധ്യാഭവനില്‍ ശ്രീകുമാറിന്റേയും സരളകുമാരിയുടേയും മകന്‍ ശ്യാം കുമാര്‍ പത്താം ക്ലാസില്‍ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം.
ഇടം കാലിന്റെ ബലത്തില്‍ സൈക്കിള്‍ ചവിട്ടി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കാട്ടാക്കട കുളത്തുമ്മല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കുള്ള ശ്യാമിന്റെ യാത്ര നാടിനാകെ സങ്കടക്കാഴ്ചയായിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്ന് വീട്ടിലെത്തുന്നത് മാസത്തില്‍ ഏതാനും ദിവസങ്ങള്‍. വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ശ്യാം അനുസരിക്കാറില്ല. സൈക്കിളില്‍ സ്‌കൂളിലേക്ക് പായും. കൃത്രിമ വലംകാല്‍ പെഡലില്‍ ഉറപ്പിച്ചുള്ള ആ യാത്രകള്‍ വെറുതെയായില്ല. എസ്എസ്എല്‍സിക്ക് ശ്യാം നേടിയത് തിളക്കമാര്‍ന്ന വിജയം.
ശസ്ത്രക്രിയകളില്‍ തളരാത്ത ആ മനസു കൊതിക്കുന്നു, ശാസ്ത്ര വിഷയത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന്. അപൂര്‍വ പിറവിയായിരുന്നു ശ്യാമിന്റേത്. വലതുവൃക്കയ്‌ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം, നട്ടെല്ലില്‍ ട്യൂമര്‍, വലതുകാല്‍ നടുവിനോട് ഒട്ടിച്ചേര്‍ന്ന നിലയില്‍…
ആശുപത്രികളുടെ പതിവു ഗന്ധം, ഓപ്പറേഷന്‍ തിയെറ്ററുകളിലെ അരണ്ട വെളിച്ചം…ശരീരഭാഗങ്ങള്‍ അറ്റു പോകുന്നത് മരവിപ്പിലും തിരിച്ചറിഞ്ഞിരുന്നു ശ്യാം. മിക്ക പിറന്നാള്‍ ആഘോഷങ്ങളും ആശുപത്രിക്കിടക്കകളിലായിരുന്നു.
നാല് ശസ്ത്രക്രിയകള്‍ക്കു ശേഷവും നടുവില്‍ ഒട്ടിച്ചേര്‍ന്ന വലംകാല്‍ വേര്‍പെടുത്താനായില്ല. എട്ടാം വയസില്‍ കാല്‍ മുട്ടിന് കീഴ്‌പ്പോട്ട് മുറിച്ചുമാറ്റിയാണ് ഇതിനു പരിഹാരം കണ്ടത്. അനസ്‌തേഷ്യയുടെ മയക്കത്തിലേക്ക് വഴുതി വീണത് പല തവണ. മൂത്രനാളി വികസിപ്പിക്കാന്‍, വൃക്കയുടെ തകരാര്‍ പരിഹരിക്കാന്‍, നട്ടെല്ലിലെ ട്യൂമര്‍ മുറിച്ചു മാറ്റാന്‍…
പത്താം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞ് ശ്യാം പോയത് ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക്. വൃക്കയുടെ തകരാര്‍ മൂലം ചുരുങ്ങിപ്പോയ ബ്ലാഡര്‍ ശസ്ത്രക്രിയയിലൂടെ വികസിപ്പിക്കാനായിരുന്നു ആ യാത്ര. ഒന്നരലക്ഷം രൂപയായിരുന്നു ചെലവ്. കൂലിപ്പണിക്കാരനായ ശ്രീകുമാറിന്റെ അവസ്ഥ അറിയുന്ന നാട്ടുകാര്‍ സ്വരൂപിക്കുന്ന പണമാണ് ഓരോ തവണയും ചികിത്സയ്‌ക്ക് തുണയാകുന്നത്.
ശ്യാമിന്റെ വൃക്കകളില്‍ ഒന്ന് പൂര്‍ണമായും, ഒന്ന് ഭാഗികമായും തകരാറിലാണ്. ഉടന്‍ വൃക്ക മാറ്റിവയ്‌ക്കലിന് വിധേയനാകണം. വൃക്ക നല്‍കാന്‍ അമ്മ ഒരുക്കമാണ്. പക്ഷേ, ശസ്ത്രക്രിയയ്‌ക്ക് ചെലവ് പത്തു ലക്ഷം രൂപ. ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. ഇപ്പോള്‍ത്തന്നെ മരുന്നിനും മറ്റുമായി മാസം അയ്യായിരം രൂപയോളം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.
















