ഇടുക്കിയിലെ ഏലക്കാട്
ഇടുക്കി: ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കി പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഇടുക്കി ജില്ല മരുഭൂമിയാകും. ഇപ്പോള്‍ ത്തന്നെ ക്ഷയിച്ചു തുടങ്ങിയ വനങ്ങള്‍ തീരെയില്ലാതാകും. ഏലമലക്കാടുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് അവയില്‍ കോടാലി വീഴാത്തത്. റവന്യൂ ഭൂമിയാകുന്നതോടെ ഈ മരങ്ങളെല്ലാം മുറിച്ച് കടത്തുമെന്നുറപ്പ്. മരങ്ങള്‍ വെട്ടിമാറ്റി വന്‍ തോതില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉയരും. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകും.
കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഏലക്കൃഷിയല്ലാതെ മറ്റൊരു കൃഷിയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നാണ് നിയമം. എന്നാല്‍, നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി റിസോര്‍ട്ടുകളും വന്‍പാറമടകളും പ്രവര്‍ത്തിക്കുന്നു. റവന്യൂ ഭൂമിയാകുന്നതോടെ കുന്ന് ഇടിച്ച് നിരത്തിയുള്ള നിര്‍മ്മാണം വരുമെന്നുറപ്പ്. ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതോടെ ഏലക്കൃഷി ഇല്ലാതാകും.
ഏലത്തിലൂടെ വര്‍ഷം തോറും ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യവും നഷ്ടം. ആയിരക്കണക്കിന് കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഉപജീവന മാര്‍ഗവും ഇല്ലാതാകും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഏലമലക്കാടുകളില്‍ പട്ടയം വിതരണം ചെയ്യാന്‍ നീക്കം നടന്നത്.
1977 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റ വനഭൂമിക്ക് പട്ടയം നല്‍കാനുള്ള കേന്ദ്രാനുമതിയില്‍ ഏലം കൂടി ഉള്‍പ്പെടുത്തി പട്ടയം നല്‍കാനായിരുന്നു നീക്കം. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണെന്ന് സ്ഥാപിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമതി വ്യാപകശ്രമം നടത്തുന്നുണ്ട്. ഇടത് സര്‍ക്കാര്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നതിനും കൂടിയാണ് ഇവ റവന്യൂ വകുപ്പിന്റെ പക്കലെത്തിക്കാന്‍ നീക്കം നടത്തുന്നത്.
ഇടുക്കിയിലെ ഏലക്കാട്
കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം ഇടുക്കിയിലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കൈയേറിയത്.
സര്‍ക്കാരിന് ഇവിടെ 54,097 ഹെക്ടര്‍ ഭൂമിയുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കൈയേറ്റഭൂമിയെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി. ഇടുക്കിയിലെ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലാണ് കൈയേറ്റങ്ങളില്‍ അധികവും. സഖറിയാസ് വെള്ളൂക്കുന്നേല്‍, സിറിള്‍ പി. ജേക്കബ് എന്നിവര്‍ വന്‍തോതില്‍ ഭൂമി കൈയേറിയിട്ടുണ്ട്.
ഏലമലക്കാടുകള്‍ മറിച്ചുവിറ്റു
ഇടുക്കി: ഏലമലക്കാടുകള്‍ കുത്തകപ്പാട്ടത്തിനെടുത്തവര്‍ ഭൂമി മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ച നിരവധി സംഭവങ്ങള്‍. സര്‍ക്കാരില്‍ നിന്ന് 99 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനു വാങ്ങിയ വ്യക്തികള്‍ക്കും ഇന്ന് തോട്ടമില്ല.
തമിഴ്‌നാട്ടുകാരായ നിരവധിപ്പേര്‍ക്ക് ഉടുമ്പന്‍ചോല താലൂക്കില്‍ ഏക്കര്‍ കണക്കിന് ഏലത്തോട്ടമുണ്ടായിരുന്നു. ഇവരില്‍ പലരെയും ബലംപ്രയോഗിച്ച് തോട്ടങ്ങള്‍ എഴുതി വാങ്ങി ഭൂമി കൈക്കലാക്കിയ സംഭവങ്ങള്‍ നടന്നു. പ്രബല രാഷട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഈ ഒഴിപ്പിക്കലില്‍ പങ്കുണ്ട്. തൊഴിലാളികളെ ഉപയോഗിച്ച് തോട്ടത്തില്‍ സമരം നടത്തി എസ്റ്റേറ്റ് ഉടമയ്‌ക്ക് തോട്ടത്തില്‍ കയറാനാകാതെ രക്ഷപ്പെട്ടോടിയ സംഭവങ്ങളുമുണ്ട്.
കൈയും കണക്കുമില്ല റവന്യൂ വകുപ്പിന്
ഇടുക്കി: സ്വന്തം ഭൂമി സംരക്ഷിക്കാനോ, ഭൂമി അളന്ന് തിരിക്കാനോ കഴിയാത്ത ഗതികേടിലാണ് റവന്യൂ വകുപ്പ്. ഒന്നിനും കൃത്യമായ രേഖകള്‍ പോലുമില്ല. ദേവികുളം താലൂക്കില്‍ കൊട്ടാക്കമ്പൂര്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് യൂക്കാലി തോട്ടങ്ങള്‍ റവന്യൂ വകുപ്പിനുണ്ട്. ഇവ സ്വകാര്യ വ്യക്തികള്‍ വെട്ടിമാറ്റിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഈ ഭൂമിയുടെ സംരക്ഷണ ചുമതല വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയവരാണ് റവന്യൂ വകുപ്പ്. സ്വന്തം ഭൂമിയിലെ കൈയേറ്റം കണ്ടെത്താനോ ഒഴിപ്പിക്കാനോ കഴിയാത്ത റവന്യൂ വകുപ്പ് എങ്ങനെ ഏലമലക്കാടുകളുടെ സംരക്ഷകരാകുമെന്നാണ് സംശയം.
















