ജാത്യാലുളളത് തൂത്താല്‍ പോകില്ലെന്നും പുളളിപുലിയുടെ പുളളി മായ്ച്ചാല്‍ മായില്ലെന്നുമുളള ചൊല്ലുകള്‍ കണ്ണൂരുകാര്‍ക്കും മലയാളികള്‍ക്കും വളരെ സുപരിചിതമാണ്. ആരേക്കൊണ്ടാണ് എന്താണ് കണ്ണൂരാന്‍ പറയാന്‍ പോകുന്നതെന്ന് കാര്യത്തിലേക്ക് കടക്കും മുമ്പ്തന്നെ നാട്ടാര്‍ക്ക് മനസ്സിലായിക്കാണും.
ലോകത്തു തന്നെ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന കണ്ണൂരിലെ സിപിഎമ്മുകാരെ കുറിച്ചല്ലാതെ മറ്റാരെ കുറിച്ചുമല്ല പറഞ്ഞത്. കൊലപാതക രാഷ്‌ട്രീയം രക്തത്തിലലിഞ്ഞ കണ്ണൂരിലെ സിപിഎമ്മു കാര്‍ ഈ ചൊല്ലുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയച്ചിരിക്കുകയാണ്. തുടര്‍ച്ചയായ സിപിഎം അക്രമങ്ങളും കൊലപാതകങ്ങളും കാരണം അശാന്തി നടമാടിയിരുന്ന കണ്ണൂര്‍ ജില്ല ശാന്തമാകുമെന്നും അക്രമ രാഷ്‌ട്രീയത്തിന്റെ നാടെന്ന കുപ്രസിദ്ധിക്ക് വിരാമമാകുമെന്നും സമാധാനമാഗ്രഹിക്കുന്ന ജില്ലയ്‌ക്കകത്തും പുറത്തുമുളള ജനത വിശ്വസിക്കാനാരംഭിച്ചു തുടങ്ങിയപ്പോഴാണ് അശനിപാതം പോലെ പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റ് കൊലക്കത്തി വീണ്ടുമുയര്‍ത്തി ഒരു നിരപരാധിയായ സംഘപ്രവര്‍ത്തകന്റെ കുടുംബത്തേ കൂടി അനാഥമാക്കിയിരിക്കുന്നത്.
ലോകത്തിന്റെ നാനാ ഭാഗത്തും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പ്രത്യയ ശാസ്ത്രത്തിന് കേരളത്തില്‍ ചുരുങ്ങിയത് കണ്ണൂരിലെങ്കിലും നിലനിന്നു പോകണമെങ്കില്‍ എതിരാളികളെ ഉന്മൂലനം ചെയ്തു കൊണ്ടല്ലാതെ സാധ്യമാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതു കൊണ്ടു തന്നെയാണ് എത്ര പ്ലീനങ്ങള്‍ നടത്തിയിട്ടും കണ്ടാലും കൊണ്ടാലും ഈ പാര്‍ട്ടി പഠിക്കാത്തത്. ഓരോ കൊലപാതകം നടത്തുമ്പോഴും ഇവര്‍ത്തന്നെ ഇവരുടെ കുളം തോണ്ടുകയാണെന്ന് തിരിച്ചറിയാനുളള വിവേകം പോലും കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
ആസൂത്രിതമായി ഓരോ കൊലപാതകങ്ങള്‍ നടത്തുക,പങ്കില്ലെന്ന് പ്രസ്താവന നടത്തുക ഗീബല്‍സിയന്‍ നുണകള്‍ പടച്ചുവിടുക, ഒടുവില്‍ പാര്‍ട്ടിക്കാരായ പ്രതികള്‍ പിടിയിലാകുമ്പോള്‍ മലക്കംമറിയുക ഇതാണ് കണ്ണൂരില്‍ കൊലപാതക രാഷ്‌ട്രീയത്തിന് തുടക്കം കുറിച്ച കാലംതൊട്ട് സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന ഭരണം കിട്ടിയ പാര്‍ട്ടി അധികാരത്തണലില്‍ കഴിഞ്ഞ പതിനൊന്നര മാസത്തെ ഭരണത്തിനിടയില്‍ 5 സംഘപരിവാര്‍ പ്രവര്‍ത്തകരേയാണ് സിപിഎം ജില്ലയില്‍ കൊലപ്പെടുത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ സംയമനം ഒന്നു കൊണ്ടു മാത്രം ജില്ലയില്‍ കൂടുതല്‍ അക്രമങ്ങള്‍ നടന്നില്ല.
മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും മുന്‍കയ്യെടുത്ത് ജില്ലയില്‍ സമാധാനത്തിന് ശ്രമം ആരംഭിച്ച ശേഷമാണ് അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനേയും ഇപ്പോള്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനേയും കൊലപ്പെടുത്തിയത്. സ്വന്തം പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ വ്യക്തി മുന്‍കയ്യെടുത്ത് ആരംഭിച്ച സമാധാന ശ്രമങ്ങള്‍ പോലും തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് സിപിഎമ്മിന്റെ കണ്ണൂരിലെ നേതൃത്വം പയ്യന്നൂര്‍ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുകയാണ്. പാര്‍ട്ടിയെ ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന് പലരും വിളിച്ചതില്‍ തെറ്റില്ലെന്ന് കാലം തെളിയിക്കുകയായണ്.
നായയുടെ വാല്‍ ഓടക്കുഴലിലിട്ടാല്‍ എന്ന ചൊല്ല് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ സത്യമാവുകയാണ്. പാര്‍ട്ടി നാളുകള്‍ കഴിയുന്തോറും ഉപ്പുവെച്ച കലം പോലെയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ ജനം ഈ പ്രസ്ഥാനത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന കാലം വിദൂരമായിരിക്കില്ലെന്നേ കണ്ണൂരാന് സിപിഎം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാനുളളൂ.
















