കൊട്ടാരക്കര: പുരവാസ്തുബലിക്ക് കാത്ത് നില്‍ക്കാതെ ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് സാവിത്രി യാത്രയായി. പുത്തൂര്‍ എസ്എന്‍ പുരം പാലക്കോട്ട് വീട്ടില്‍ ശശിധരന്റെയും ഭാര്യ സാവിത്രിയുടേയും എക്കാലത്തേയും സ്വപ്നമായിരുന്നു തങ്ങള്‍ക്കും കുടുംബത്തിനും താമസിക്കാന്‍ അടച്ചുറപ്പുള്ള വീട്. ആ സ്വപ്നത്തിലേക്ക് അവര്‍ അടുക്കുമ്പോഴാണ് വിധി ഇടിമിന്നലിന്റെ രൂപത്തില്‍ എത്തി സ്വപ്നങ്ങള്‍ തകര്‍ത്ത് സാവിത്രിയുമായി മടങ്ങിയത്.
സമ്പാദ്യമായി ആകെയുള്ളത് നാലുസെന്റ് വസ്തുവാണ്. സര്‍ക്കാരില്‍ ലഭിച്ച തുകയും ശശിധരനും മരുമകനും കൂലിപണിക്ക് പോയി കിട്ടുന്ന കൂലിയില്‍ നിന്ന് മിച്ചവും വച്ചാണ് അടച്ചുറപ്പുള്ള ചെറിയ ഒരു വീട് വയ്ക്കാന്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്ത്കൂട്ടിയത്. എല്ലാത്തിനും മുന്‍പന്തിയില്‍ സാവിത്രിയായിരുന്നു. താമസിച്ചിരുന്ന പഴയ വീട് പൊളിച്ച് അടുത്ത് തന്നെ ചെറിയ ഒരു ഷെഡുണ്ടാക്കി അതിലായിരുന്നു വീടുപണി തുടങ്ങിയതുമുതല്‍ മകളുള്‍പ്പടെയുള്ള അഞ്ചംഗ കുടുബം താമസിച്ചത്. വീടിന്റെ പണി കഴിഞ്ഞ ആഴ്ചയില്‍ മേല്‍ക്കൂര വാര്‍ക്കുകയും ചെയ്തു.
ഉള്ളതെല്ലാം സ്വരുകൂട്ടി ഒരു വിധത്തില്‍ പണി പൂര്‍ത്തീകരിച്ച് കൊച്ചുമക്കളുമായി പെട്ടെന്ന് തന്നെ ഈ വീട്ടിലേക്ക് താമസം മാറണം എന്നതായിരുന്നു സാവിത്രിയുടെ സ്വപ്നം. രാത്രിയില്‍ കണ്ട സ്വപ്നം ഇത്ര പെട്ടെന്ന് അവസാനിക്കുമെന്നും തങ്ങളുടെ ഇല്ലായ്മകളിലെ സന്തോഷത്തിന്റെ ഇടയിലേക്ക് ദുഖം ഇടിതീയായി എത്തുമെന്നും ഈ കുടുംബം ഒരിക്കലും വിചാരിച്ചിരുന്നില്ല.
മിന്നലിന്റെ ആഘാതത്തില്‍ തങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന അമ്മ നഷ്ടമായി എന്ന് വിശ്വസിക്കാന്‍ ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാവരും തറയില്‍ പായ വിരിച്ച് അതിലായിരുന്നു ഉറങ്ങിയിരുന്നത്. അതാണ് ആഘാതം കൂടാന്‍ കാരണമെന്നാണ് കരുതുന്നത്.
സാവിത്രിക്ക് ഒപ്പം ഉറങ്ങിയിരുന്ന ഭര്‍ത്താവ് ശശിധരന്(64), മകള്‍ സന്ധ്യ(35), സന്ധ്യയുടെ മക്കള്‍ അനാമിക എസ്.ബിജു(8), ആകാശ് എസ്. ബിജു(3) എന്നിവര്‍ക്കുള്ള പരിക്ക് സാരമുള്ളതല്ല. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ സമീപത്ത് ചെറിയ ഷെഡ് നിര്‍മ്മിച്ച് അതിലാണ് ശശിധരനും കുടുംബവും താമസിച്ചിരുന്നത്. അര്‍ദ്ധ രാത്രി പിന്നിട്ടപ്പോള്‍ മഴയും ഇടിയും തുടങ്ങി. മൂന്ന് മണിയോടെ ശക്തമായ ഇടിമിന്നലുണ്ടായതോടെ അഞ്ചുപേരും ഇതിന്റെ ആഘാതത്തില്‍ ഞെട്ടി വിറച്ച് നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സാവിത്രിയുടെ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: