കോഴിക്കോട്: ചിലങ്കയുടെയും ചേങ്ങിലയുടെയും ശബ്ദം നിറഞ്ഞു നിന്ന കലോത്സവ രാവുകള്‍ക്ക് വിരാമം. ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫാറൂഖ് കോളജിന് കിരീടം. 166 പോയിന്റുകളുമായാണ് ഫാറൂഖ് കോളജ് കിരീടം ചൂടിയത്. എന്നാല്‍ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കിരീടം സ്വീകരിക്കില്ലെന്ന് കോളജ് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. 120 പോയിന്റുനേടിയ ദേവഗിരി കോളജിനാണ് രണ്ടാം സ്ഥാനം. 115 പോയിന്റുമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് മൂന്നാമതായപ്പോള്‍ 114 പോയിന്റുമായി പാലക്കാട് ഗവ. വിക്ടോറിയ കോളജ് നാലാം സ്ഥാനം നേടി.
കലോത്സവത്തിന്റെ സമാപനത്തില്‍ സംഘര്‍ഷം. ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ ജയ് ബോലോ… ഫറൂഖ് കോളേജ് കീ ജയ്… എന്ന് വിളിച്ചതാണ് സംഘാടകരായ എസ്എഫ്ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ സംസ്ഥാന ജില്ലാനേതാക്കളുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരിക്കേറ്റ ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥി നിയാസിനെ പ്രിന്‍സിപ്പളിന്റെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കാറിന് നേരെ കല്ലേറുണ്ടായി. ഡ്രൈവറെയും കാറിനകത്ത് ഉണ്ടായിരുന്ന ഫൈന്‍ആര്‍ട്സ് സെക്രട്ടറി ആദില്ജഹാന്, യുയുസി ഷുഹൈബ്, നിയാസ്, റിസ്വാന് തുടങ്ങിയവരെ സംഘം അക്രമിച്ചു.
ഇത് ചോദ്യം ചെയ്യാന്‍ ചെന്ന ഫറൂഖ്കോളേജ് വിദ്യാര്‍ത്ഥി ഷഹീന് അബ്ദുല്ലയെയും അക്രമിസംഘം മര്‍ദ്ദിച്ചു. പോലീസ് അക്രമം കണ്ടിട്ടും കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ദേവഗിരി സെന്റ്ജോസഫ് കോളേജാണ് അക്രമത്തിന് പിന്നിലെന്നാണ് സംഘാടകരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: