കോഴിക്കോട്: കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ എല്ലാമാസവും പരിശോധിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ ചേര്‍ന്ന കൗണ് സില് യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാന്‍ കോര്പ്പറേഷന് നടത്തിയ അദാലത്തിന്റെ തുടര്‍ നടപടിയെ സംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങളായ എം.എം. ലത, അഡ്വ.പി.എം നിയാസ് എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് നല്കിയ മറുപടിയിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. നാലുമാസത്തില്‍ ഒരിക്കല്‍ ഫയല്‍ പരിശോധിക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മാസത്തില്‍ ഒരിക്കല്‍ പരിശോധനനടത്തുകയാണ് നല്ലെതെന്നും മേയര്‍ സഭയെ അറിയിച്ചു. ബേപ്പൂരില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കൗണ്‍സിലര്‍ എന്‍. സതീഷ്കുമാര്‍ പറഞ്ഞു.
തടസങ്ങള്‍ പരിഹരിക്കാന്‍ വില്ലേജ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈനായി കെട്ടിട നിര്‍മാണ അനുമതി നല്കുന്ന പദ്ധതി രണ്ട് മാസം കൊണ്ട് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇടിയങ്ങരയിലെ ബീഫ് വില്‍പ്പന കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ബീഫ് സ്റ്റാള്‍ അടപ്പിച്ചത് സംബന്ധിച്ച് പി.പി. ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു ഹെല്‍ത്ത് ഓഫീസര്‍. നാല് തവണ നോട്ടീസ് നല്‍കിയിട്ടും തിരുത്താന്‍ സ്ഥാപന ഉടമ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആറ് മണിക്കൂറില്‍ കൂടുതല്‍ സമയം തൂക്കിയിട്ട ഇറച്ചി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് കട അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്ക് അറക്കുന്ന പോത്തിനെയാണ് വില്പന നടത്തുന്നതെന്നാണ് കടയുടമ നല്കിയ വിവരം. എന്നാല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് ദിവസവും ഒരു ഡിഗ്രി സെല്‍ഷ്യസില്‍ ഏഴ് ദിവസവും വരെ സൂക്ഷിക്കുന്ന ഇറച്ചി വില്പന നടത്താവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷ അംഗം മുല്ലവീട്ടില്‍ മൊയ്തീന് എതിര്‍പ്പുമായെത്തി. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോര്പ്പറേഷന് വിട്ടുവീഴ്ച നടത്താനാകില്ലെന്ന് മേയര്‍ വ്യക്തമാക്കി.
ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് കെ.വി ബാബുരാജ്, ടി.വി. ലളിതപ്രഭ, എം. രാധാകൃഷണന്, നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, സി. അബ്ദുറഹിമാന്, അഡ്വ. പി.എം. സുരേഷ് ബാബു, മുഹമ്മദ് ഷമീല്‍, എം.സി സുധാമണി, പി. ഉഷാദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: