കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെതിരെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലുണ്ടായ പൊട്ടിത്തെറി കെട്ടടങ്ങിയില്ല. സിപിഎമ്മുമായുള്ള സഹകരണത്തിനെതിരെ കെ.എം.മാണിയുടെ വിശ്വസ്തനും ഡെപ്യൂട്ടി ചെയര്‍മാനുമായ സി.എഫ്.തോമസ് എം.എല്‍.എ പരസ്യമായി രംഗത്തെത്തി. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മുന്നണി പ്രവേശനത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നതായി അറിയില്ലെന്നും തോമസ് സൂചിപ്പിച്ചു.
സിപിഎമ്മുമായുള്ള സഹകരണത്തിനെതിരെ ജോസഫ് പക്ഷം കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കെ.എം.മാണി പാലായില്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്ന സി.എഫ്. തോമസിനെ പിന്നീട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പാര്‍ലമെന്ററി യോഗത്തില്‍ നിന്ന് സി.എഫ്. തോമസ് വിട്ടുനില്‍ക്കുകയും ചെയ്തു. പനി കാരണമാണ് വിട്ടുനിന്നതെന്നാണ് കെ.എം.മാണി പറഞ്ഞത്. എന്നാല്‍ കെ.എം. മാണിയുടെ നിലപാടിനെ പരസ്യമായി തള്ളി സി.എഫ്. തോമസ് രംഗത്ത് വന്നത് മാണി പക്ഷത്ത് അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
പാര്‍ട്ടിക്കുള്ളില്‍ പല പിളര്‍പ്പുകള്‍ ഉണ്ടായപ്പോഴും കെ.എം. മാണിക്കൊപ്പം ഉറച്ച് നിന്നയാളാണ് സി.എഫ്.തോമസ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിനെതിരെ ഒരുവിഭാഗം കലാപം ഉണ്ടാക്കിയെങ്കിലും ചങ്ങനാശേരി സീറ്റ് ഒടുവില്‍ സി.എഫ്.തോമസിന് നല്കി. എന്നാല്‍, ജോസഫ് പക്ഷത്തിന് പിന്നാലേ കെ.എം. മാണിയുടെ നിലപാടിനെ തള്ളി മുതിര്‍ന്ന നേതാവ് കൂടിയായ സി.എഫ്.തോമസ് രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ ഭിന്നത മുറുകി. സിപിമ്മുമായി കൂട്ടുകെട്ടിലൂടെ നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്താനാണ് ജോസഫ് പക്ഷത്തിന്റെ ശ്രമം. അടുത്ത പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഇത് ഉന്നയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: