തിരുവനന്തപുരം: ആഡംബര വിവാഹത്തില്‍ കുടുങ്ങിയ കഥയുമായി മുഖ്യമന്ത്രി നിയമസഭയില്‍. സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങളെക്കുറിച്ചുള്ള ശ്രദ്ധക്ഷണിക്കലിലാണ് ഇവന്റ് മാനേജ്‌മെന്റുകളുടെ കുരുക്കില്‍പ്പെട്ട സ്വന്തം അനുഭവം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയതായിരുന്നു. അവിടെ ചെന്നപ്പോള്‍ ഏര്‍പ്പാടുകളെല്ലാം ഇവന്റ്മാനേജ്‌മെന്റ് ടീമാണ്. അവര്‍ കയ്യടിക്കാന്‍ പറയുന്നു. എല്ലാവരും കയ്യടിക്കുന്നു. അതു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുന്നു. കയ്യടിച്ചില്ലെങ്കില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കാന്‍ പറ്റുമോ. നമ്മള്‍ മാത്രം ഇരിക്കുന്നത് ശരിയാകുമോ. എഴുന്നേറ്റ് നിന്നു. തൊട്ടടുത്തു നിന്ന ഭാര്യയോട് പറഞ്ഞു. ഇപ്പം ഇറങ്ങിക്കോണം ഇവിടെനിന്ന്. എല്ലാവരും ഇരുന്നപ്പോഴേക്കും ഞങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സഭയിലൊന്നടങ്കം ചിരിപടര്‍ന്നു.
ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കണം. സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കും, മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ കേരളീയ സമൂഹം മാറ്റം വരുത്തിയാലേ ആര്‍ഭാടവിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷനേടാനാകൂ. ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ഭാടവിവാഹം പാവപ്പെട്ട കുടുംബങ്ങളെ കടക്കെണിയിലാക്കി കൂട്ട ആത്മഹത്യയിലേക്കു നയിക്കുന്നു. 2013-14 ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹസഹായത്തിനു മംഗല്യനിധി രൂപീകരിച്ചിരുന്നു. ചെലവേറിയ വിവാഹാഘോഷങ്ങളില്‍ നിന്ന് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താന്‍ മംഗല്യനിധി സെസ് പിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എ്രന്നാല്‍ ഈ നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞു.
കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങള്‍ക്കുമേല്‍ നികുതി ചുമത്തിയിരുന്നു. ഭരണഘടനാ ഭേദഗതി പ്രകാരം ആഡംബരങ്ങള്‍ക്കുമേല്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റി. ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















