പറവൂര്‍: ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം 2017ന് പറവൂരില്‍ തുടക്കമായി. താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 420 പരാതികള്‍ പരിഗണിച്ചു. 139 എണ്ണം തീര്‍പ്പാക്കി. 232 പരാതികള്‍ ഓണ്‍ലൈനായും 188 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലെ കൗണ്ടറുകളിലുമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തിക സഹായം സംബന്ധിച്ചുള്ള അപേക്ഷകള്‍ പരിഗണിച്ചില്ല. ഈയിനത്തില്‍ 13 അപേക്ഷകളാണ് ലഭിച്ചത്.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് പറവൂര്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്, 129. വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട് 105 പരാതികളും ലഭിച്ചു.
സാമൂഹ്യക്ഷേമം, സഹകരണം, വാഹനഗതാഗതം, ജല അതോറിറ്റി, തദ്ദേശഭരണസ്ഥാപനങ്ങള്‍, സര്‍വേ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ജനസമ്പര്‍ക്ക പരിപാടിയില്‍ അധികൃതറുടെ പരിഗണനയ്ക്കെത്തി. ഭൂമി, ഭവന നിര്‍മാണം, പട്ടയം, വായ്പാ പലിശയിളവ് എന്നിവ സംബന്ധിച്ച അപേക്ഷകളായിരുന്നു ഭൂരിഭാഗവും. ഭവനനിര്‍മാണം സംബന്ധിച്ച അപേക്ഷകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത ആരായാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. പട്ടയം അപേക്ഷകളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പടുത്തി.
ജില്ലയിലെ ജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും തീരുമാനമെടുക്കാനായി രണ്ടു ഫയല്‍ അദാലത്തുകള്‍ നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള പരിഹാരം 2017 ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.കെ.പ്രകാശ് അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. കെ. സിദ്ധാര്ത്ഥന്, കെ. ബി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: