തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി ഉറപ്പുനല്‍കി. കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ ക്രമീകരണം ചെയ്തതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് യാതൊരുവിധ ലോഡ്‌ഷെഡ്ഡിങും ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ജി രാജമാണിക്യം വ്യക്തമാക്കി. ലോകകപ്പ് കാലയളവിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ ഈ ആശ്വാസ പ്രഖ്യാപനം
തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.
സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇടവെട്ടുള്ള പവര്‍ക്കെട്ട് പലരേയും ദുരിതത്തിലാക്കി. പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം വരെയുണ്ടായി. ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് ആയിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഇടവിട്ട് പവര്‍ക്കട്ട് ഉണ്ടായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പവര്‍ക്കട്ടിനിടെ കത്തിച്ചുവെച്ച മെഴുകുതിരി മറിഞ്ഞ് തീപടര്‍ന്ന് വയോധിക മരിച്ച സംഭവവുമുണ്ടായി. കൊച്ചി എളമക്കരയിലായിരുന്നു സംഭവം. മറിയം പൈലി എന്ന 71കാരിയായിരുന്നു മരിച്ചത്.
















