ടോക്കിയോ: ഒരു പ്രധാന കിരീടത്തിനായുള്ള ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് പി വി സിന്ധുവിന്റെ ഏഴ് വർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. 2019ൽ ലോക ചാംപ്യനായതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിലേക്ക് എത്താൻ ബാഡ്മിന്റൺ കോർട്ടിലെ രാജ്യത്തിന്റെ അഭിമാന താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ അകാനെ യമഗൂച്ചിയെ വീഴ്‌ത്തി ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സിന്ധു സ്വന്തമാക്കി. 21-17, 21-17 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.
അകാനെ യമഗൂച്ചിക്കെതിരെ കളിക്കുമ്പോഴെല്ലാം പി വി സിന്ധുവിന്റെ ഉള്ളിൽ ഒരു പ്രത്യേക വീര്യവും ആവേശവും നിറയാറുണ്ട്. മുൻപ് ഒരു ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ ഉൾപ്പെടെ നിരവധി കിരീടങ്ങൾ ജാപ്പനീസ് താരം തനിക്ക് നിഷേധിച്ചതിന്റെ ആ പഴയ ദേഷ്യവും നിരാശയും സിന്ധുവിന്റെ മനസ്സിലുണ്ടാകാം. എന്നാൽ ഞായറാഴ്ച, തന്റെ 31-ാം വയസ്സിൽ, യമഗൂച്ചിക്കെതിരെ തകർപ്പൻ വിജയം നേടിക്കൊണ്ട് സിന്ധു തന്റെ കരിയറിലെ രണ്ടാമത്തെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ സർവ്വശക്തിയും അക്രമണോത്സുകതയും പുറത്തെടുത്ത സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി.
ജപ്പാൻ ആരാധകരുടെ വൻ പിന്തുണയുണ്ടായിരുന്നിട്ടും അവരെയെല്ലാം നിശബ്ദരാക്കിക്കൊണ്ട് ജപ്പാനിൽ ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു മാറി. 2021ലെ ടോക്കിയോ ഒളിമ്പിക്സ് ക്വാർട്ടറിൽ യമഗൂച്ചിക്കെതിരെ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. ഇത് സിന്ധുവിന്റെ കരിയറിലെ ‘3.0 പതിപ്പിന്റെ’ വിജയതുടക്കമായി ആണ് ആണ് വിശേഷിപ്പിക്കപ്പെടുന്നത്.
അഞ്ചടി പതിനൊന്നിഞ്ചുകാരിയായ സിന്ധു അഞ്ചടി ഒന്നിഞ്ചുകാരിയായ യമഗൂച്ചിക്കെതിരെ കൃത്യമായ തന്ത്രങ്ങളോടെയാണ് കളിച്ചത്. ഉയരക്കൂടുതൽ മുതലെടുത്തുള്ള ടോസുകളും വിട്ടുകൊടുക്കാത്ത കളിരീതിയും കൊണ്ട് മുൻപ് പലപ്പോഴും യമഗൂച്ചി സിന്ധുവിനെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇത്തവണ തനിക്ക് മുന്നിൽ പലപ്പോഴും തടസ്സമായി നിന്ന യമഗൂച്ചിയുടെ കടുത്ത പ്രതിരോധത്തെ തകർത്തുകൊണ്ട് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിന്ധുവിന് നഷ്ടപ്പെട്ടിരുന്ന ആ പഴയ ആധിപത്യം നിറഞ്ഞ വിജയം താരം തിരിച്ചുപിടിച്ചു. ഇതോടെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം വീണ്ടും പ്രതീക്ഷിക്കാം.
2018ലെ വേൾഡ് ടൂർ ഫൈനൽസിനും 2016ലെ ചൈന ഓപ്പണിനും ശേഷം സിന്ധു നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്.
















