മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബുവിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന നന്ദകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നന്ദകുമാറിന്റെ ഭാര്യ മരിയയുടെ മാതാപിതാക്കളായ എം.എസ്. പീറ്റര്‍, ചിന്നമ്മ പീറ്റര്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മെയ് 15-ലേക്ക് വിശദമായ വാദം കേള്‍ക്കുന്നതിന് മാറ്റിവച്ചു.
നന്ദകുമാറിന്റെ വീട്ടില്‍ മാര്‍ച്ച് 21ന് പരിശോധന നടത്തിയിരുന്നു. 54,61,023 രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിജിലന്‍സ് എസ്പി ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നും സത്യസന്ധമായും കൃത്യമായും ഓഡിറ്റിന് വിധേയമാക്കുന്ന കണക്കുകളാണെന്നും 1998 മുതല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന മെറ്റല്‍ പ്ലാസ്റ്റിക് അടുപ്പുകളുടെ കമ്പനിയുള്ളതാണെന്നും മരുമകന്റെ കേസില്‍ തങ്ങളെ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിക്കാരുടെ പേരിലുള്ള വൈറ്റില പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിലെ രണ്ട് അക്കൗണ്ടും തൃപ്പൂണിത്തുറ പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: