അമ്പലപ്പുഴ/മുഹമ്മ/തുറവൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വിദേശമദ്യശാലകള്ക്കെതിരെ പ്രതിഷേധം ശക്തമായി. ആലപ്പുഴയില്‍ നിന്നും പറവൂരലേക്ക് മാറ്റി സ്ഥാപിച്ച വിദേശമദ്യശാലയ്ക്കു മുന്നില്‍ വന്‍ പ്രതിഷേധം. പറവൂര്‍ ജങ്ഷന് സമീപം ഇന്നലെ രാവിലെ പത്തോടെയാണ് വിദേശമദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യവില്പനശാലയാണ് പറവൂരില്‍ ആരംഭിച്ചത്. രാവിലെ സ്ത്രീകളും, മദ്യ വിരുദ്ധ സമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയെങ്കിലും ഇത് കണക്കിലെടുക്കാതെ മദ്യ വില്പനശാല തുറക്കുകയായിരുന്നു. നിരവധി പേര് മദ്യം വാങ്ങാന്‍ എത്തുകയും ചെയ്തിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലിസും സ്ഥലത്ത് എത്തി. വൈകിട്ടോടെ വിയാനി പളളി വികാരി ഡേവിഡ് പുത്തന്‍പുരയ്ക്കല്‍, പുന്നപ്ര സെന്റ് ജോര്‍ജ് പള്ളി വികാരി പോള്‍ ജെ. അറയ്ക്കല്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി.ജയചന്ദ്രന്, മദ്യവിരുദ്ധസമിതി എന്നിവരുടെ നേതൃത്വത്തില്‍ മദ്യവില്പനശാല ഉപരോധിക്കുകയായിരുന്നു. ഈ സമയം മദ്യം വാങ്ങാന്‍ എത്തിയവരെ പോലിസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധം ശക്തമായാല്‍ വിദേശമദ്യശാല അടച്ചിടേണ്ട സ്ഥിതിയുണ്ടാകും.
കലവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ വില്‍പ്പനശാല പഴയകാട് വാര്‍ഡിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധം ശക്തം. പഴയകാട് സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നിരാഹാരസമരം തുടങ്ങി. സമരം കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനംചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഉദയ റെയില്‍ക്രോസിന് സമീപത്തെ കയര്ഫാക്ടറയിലാണ് ബീവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ബിവറേജസ് അധികൃതര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ടി.പി. ഷാജിയും ചെയര്‍പേഴ്സണ്‍ രശ്മി രാജേഷും പറഞ്ഞു. സമരത്തിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിനുമുന്നില്‍ പ്രതിഷേധസമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
തുറവൂര്‍ പുത്തന്‍ചന്തയിലെ ജനവാസ കേന്ദ്രത്തില്‍ ബിവറേജസിന്റെ മദ്യവില്പന ശാല ആരംഭിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പുത്തന്‍ചന്തയ്ക്ക് പടിഞ്ഞാറ് റെയില്‍വേ ക്രോസിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മദ്യവില്പനശാല തുടങ്ങാന്‍ നീക്കം നടത്തിയത്. തുറവൂരിലെ ദേശീയപാതയോരത്ത് നിര്‍ത്തലാക്കിയ വില്പനശാല ഇവിടെ പുനരാരംഭിക്കാനായിരുന്നു നീക്കം. ഇന്നലെ ഉച്ചയോടെ രഹസ്യമായി മദ്യം കയറ്റിയ വാഹനമെത്തിച്ചതോടെ നാട്ടുകാര്‍ കൂട്ടമായെത്തി തടയുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര് തടിച്ചു കൂടി. കുത്തിയതോട് പോലീസ് സംഘമെത്തി സ്ഥിതി ശാന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: