ചേര്‍ത്തല: മലയാളിക്ക് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പ്രിയ കവി വയലാര്‍ രാമവര്‍മയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. കവിയുടെ രചനകളില്‍ നിറഞ്ഞു നിന്ന പാരിജാതവും ചെമ്പകവും ആരാധകരുടെ മനസില്‍ ഓര്‍മകളുടെ വസന്തം തീര്‍ക്കുകയാണ്. മീനമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് വയലാര്‍ ജനിച്ചത്.
1928 മാര്‍ച്ച് 25 ന് ആലുവ വെള്ളാരപ്പള്ളില് കളപ്പാട്ട് മഠത്തില്‍ കേരളവര്‍മയുടെയും അംബാലികതമ്പുരാട്ടിയും മകനായാണ് കവിയുടെ ജനനം. മൂന്നാം വയസില്‍ പിതാവ് മരിച്ചതോടെ മാതാവിന്റെ സംരക്ഷണത്തിലായിരുന്നു ജീവിതം. അദ്ദേഹം രചനകള്‍ക്കായി ഉപയോഗിച്ചിരുന്ന കണ്ണാടിയും, പേനയും നിധി പോലെ സൂക്ഷിക്കുകയാണ് കുടുംബാംഗങ്ങള്‍. ഗാനരചയിതാവായ മകന് ശരത്ചന്ദ്രവര്‍മ്മയും കുടുംബവുമാണ് തറവാട്ടില്‍ കഴിയുന്നത്.
പിറന്നാളിനോടനുബന്ധിച്ച് തറവാട്ടില്‍ പ്രത്യേക ചടങ്ങുകളില്ലെന്നും അച്ഛന് ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ താല്പര്യം ഇല്ലാത്ത ആളായിരുന്നതിനാലാണ് ഇതെന്നും ശരത്ചന്ദ്രവര്‍മ പറഞ്ഞു. സാംസ്കാരിക സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ കവിയരങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
വയലാര്‍ ഓര്‍മയായി നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഉചിതമായ സ്മാരകം ഒരുക്കാന്‍ അധികാരികള്‍ തയാറാകാത്തത് കവിയെ സ്നേഹിക്കുന്നവരുടെ മനസില്‍ നൊമ്പരമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: