ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡുപ്രവൃത്തിയുടെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്ന് മാസങ്ങളായി മുടങ്ങികിടക്കുന്ന ഇരിട്ടി നഗരസഭയിലെ കുടിവെള്ള വിതരണം തകരാറുകള്‍ പരിഹരിച്ച് ഒരാഴ്ച്ചക്കകം പുനസ്ഥാപിക്കാന്‍ തീരുമാനം. വേനല്‍ച്ചൂട് കനക്കുകയും നഗരസഭയിലെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്തതോടെ നഗരസഭ മുന്‍കൈ എടുത്ത് ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തകരാറുകള്‍ പരിഹരിച്ച് ഒരാഴ്ച്ചക്കകം കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനമായത്. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായുള്ള റോഡുനിര്‍മ്മാണ പ്രവൃത്തിക്കിടെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ തകരുകയും നീക്കം ചെയ്യുകയും ചെയ്തതോടെയാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും നിരവധി സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണം മുടങ്ങിയത്. കടുത്ത വേനല്‍ മൂലം വരള്‍ച്ച രൂക്ഷമായ നേരത്തുണ്ടായ കുടിവെള്ളവിതരണ തടസ്സം മൂലം ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തിലായത്. നഗരസഭയിലെ കീഴൂര്‍, ചാവശ്ശേരി വില്ലേജുകളിലും പായം വില്ലേജിലെ എടക്കാനം പ്രദേശത്തുമായി 1048 വീടുകളിലും 170 പൊതുവാട്ടര്‍ കണക്ഷനുമാണുള്ളത്. പൈപ്പുകള്‍ തകരാറിലായതോടെ 2 മാസമായി കടുത്ത കുടിവെള്ള ക്ഷാമമാണ് ജനങ്ങള്‍ അനുഭവിച്ചത്. നഗരസഭയുടെ ഇടപെടല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സഹായകരമാവും എന്നാണു പ്രതീക്ഷിക്കുന്നത്.
നഗരസഭ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നഗരസഭ ചെയര്മാന് പി.പി അശോകന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ. സരസ്വതി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.പി. ഉസ്മാന്, സി.മുഹമ്മദലി, കെഎസ്ടിപി അസി: എഞ്ചിനീയര്‍ വിദ്യ, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനിയര്‍ കെ.ജയപ്രകാശ്, കണ്‍സള്‍ട്ടന്റ് അസി.എഞ്ചിനീയര്‍ റാഫി, നഗരസഭാ സെക്രട്ടറി ഐസല്‍ ഐസക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: