വി.പി.ജിതേഷ്
കൂത്തുപറമ്പ്: രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ:പ്രകാശ്ബാബു നയിക്കുന്ന പരിയാരം മോചനയാത്ര ഇന്നലെ അഞ്ചു രക്തസാക്ഷികള്‍ വെടിയേറ്റ് പിടഞ്ഞുവീഇറ മരിച്ച കൂത്തുപറമ്പില്‍ നിന്നും ആരംഭിച്ചത് സിപിഎമ്മിന്റെ കാപട്യം തുറന്നു കാട്ടുന്നതായി. സ്വാശ്രയകോളേജുകള്‍ക്കെതിരെ സമരപോരാട്ടത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയുടെ സമരവീര്യം രാഷ്‌ട്രീയ പകപോക്കലിലേക്ക് വഴിതിരിച്ചുവിട്ട സിപിഎം നേതൃത്വം 1994 നവംബര്‍ 25ന് പൊലിച്ചത് അഞ്ച് യുവാക്കളുടെ ജീവനുകളായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്നുവരുന്ന സമരം സഹകരണ വകുപ്പ് മന്ത്രിയായ എം.വി.രാഘവനിലേക്ക് തിരിച്ചുവിട്ട് രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയായിരുന്നു അന്ന് സിപിഎം ചെയ്തത്. റോഷന്‍, ഷിബുലാല്‍, രാജീവന്‍, മധു, ബാബു എന്നിവരാണ് പോലീസ് വെടിവെപ്പില്‍ മരിച്ചത്. ചൊക്ലിയിലെ പുഷ്പന്‍ എന്ന യുവാവ് ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി ജീവിതം കഴിച്ചുകൂട്ടുന്നു. ആര്‍ക്കു വേണ്ടിയാണോ എന്തിനു വേണ്ടിയാണോ സമരം ചെയ്ത് പോരാടിയത് അത് വിഫലമായിപ്പോയി എന്ന യാഥാര്‍ത്ഥ്യം രക്തസാക്ഷികളുടെ കുടുംബങ്ങളും സത്യസന്ധമായി രാഷ്‌ട്രീയത്തെ വിലയിരുത്തുന്നവരും തിരിച്ചറിഞ്ഞുകഴിഞ്ഞു.
സ്വാശ്രയ കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് രക്തസാക്ഷികളുടെ മരണത്തിന്റെ പങ്ക് പറ്റി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അനുമതി നല്‍കി. രാഷ്‌ട്രീയ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയ എംവി.രാഘവനെ വാരിപ്പുണര്‍ന്ന് അവസാന നാളില്‍ സിഎംപിയുമായും സിപിഎം അടുത്തു. രാഷ്‌ട്രീയത്തില്‍ എല്ലാമാകാമെന്ന ന്യായമായിരുന്നില്ല ബാന്ധവത്തിനു പിന്നില്‍. 5000 കോടിയോളം വിലയുളള സ്വത്തു വകകള്‍ കൈക്കലാക്കാന്‍ സിപിഎം സിഎംപിയുമായി അടുക്കുകയായിരുന്നു. എംവി.രാഘവന്‍ പടുത്തുയര്‍ത്തിയ സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും തുലാസില്‍ അഞ്ചു രക്തസാക്ഷികള്‍ നന്നേ താഴ്ന്നു പോയി. എംവിആര്‍ പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് ഭരിക്കുന്നത് സിപിഎം നേതാക്കളാണ്. നഷ്ടത്തിലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദമുയര്‍ത്തി യുഡിഎഫ് ഭരിക്കുമ്പോള്‍ സമരം ചെയ്ത സിപിഎം 9 മാസത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ഒന്നും ചെയ്യാതെ മൗനിബാബ ചമയുകയാണ്. പാര്‍ട്ടി അനുഭാവികളായ ജീവനക്കാരെയടക്കം സ്ഥിര ജോലിയില്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സിപിഎം നിലപാട്. ഇതു കാരണമായിരുന്നു പരിയാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത്. കോടികള്‍ കടക്കെണിയിലാഴ്‌ത്തിയ ഭരണധൂര്‍ത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് നാഥനില്ലാക്കളരിയായി മാറിയിട്ട് വര്‍ഷങ്ങളായി. ഫീസുകള്‍ കൂട്ടി വാങ്ങിയിട്ടും ശമ്പളം നല്‍കാന്‍ പോലും തികയാത്ത അവസ്ഥയാണ് പരിയാരം മെഡിക്കല്‍ കോളേജിലുളളത്.
ഡിവൈഎഫ്‌ഐ എന്ന യുവജന പ്രസ്ഥാനം ശരശയ്യയില്‍ മരണംകാത്ത് കിടക്കുകയാണെന്ന തിരിച്ചറിവ് സമൂഹ മനസ്സില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ യുവമോര്‍ച്ചയുടെ സമരത്തിന് പ്രാധാന്യം ഏറെയാണ്. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും വരെ സമരം തുടരുമെന്ന് സമരനായകന്‍ അഡ്വ:പ്രകാശ്ബാബു ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. മാറോളിഘട്ടില്‍ നടന്ന യാത്രയുടെ ഉദ്ഘാടന പരിപാടി കാണാന്‍ രക്തസാക്ഷി കുടുംബങ്ങള്‍ എത്തിയതും ശ്രദ്ധേയമാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയും പുറത്തു വന്നിട്ടുണ്ട്. എല്ലാം അന്വേഷണ വിധേയമാക്കി ശുദ്ധീകരിച്ച് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമാണ് യുവമോര്‍ച്ച മുന്നോട്ടു വെയ്‌ക്കുന്നത്. കേരളത്തിലെ സമരചരിത്രത്തിനു പരിയാരം മോചനയാത്രയും ഒരു നാഴികക്കല്ലായി മാറുകതന്നെ ചെയ്യും.
















