തലശ്ശേരി: ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കളളപ്രചാരണവുമായി പാര്‍ട്ടിയും മുഖപത്രവും. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന പച്ചക്കളളമാണ് പാര്‍ട്ടി മുഖപത്രം ഇന്നലെ ഒന്നാം പേജില്‍ പടച്ചുവിട്ടത്. നാലു മാസം പ്രായമുളള കുട്ടിയെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നും പത്രം പറയുന്നു. എന്നാല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുന്നേ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച് ക്ഷേത്രപരിസരത്ത് സിപിഎം സംഘം അഴിഞ്ഞാടുകയായിരുന്നു. സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ക്ഷേത്രോത്സവ പ്രദേശത്ത് മതചിഹ്നങ്ങളോ പാര്‍ട്ടി ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവജിയുടേയും മറ്റും ചിത്രം ആലേഖനം ചെയ്ത ടൗവ്വലുകളമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് ഇവ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ചെഗുവേരയുടെയും മറ്റും ചിത്രം പതിച്ച വസ്ത്രങ്ങള്‍ ധരിച്ച് കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ക്ഷേത്രപരിസരത്ത് സിപിഎം സംഘം തടിച്ചു കൂടുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. സിപിഎം നടപടിയെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതോടെ സിപിഎം സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഉത്സവസ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങള്‍ ചിതറി ഓടുന്നതിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിക്കേല്‍ക്കുകയായിരുന്നു. മറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യാതൊരുവിധ അക്രമവും ക്ഷേത്രപരിസരത്ത് നടത്തിയിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിഞ്ചുകുട്ടിയെ അക്രമിച്ചതായി വ്യാജ ഫോട്ടോ സഹിതം സിപിഎം മുഖപത്രം ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷേത്രപരിസരത്ത് വെച്ച് സിപിഎം സംഘം വ്യാപക അക്രമം നടത്തുകയും ചെയ്തു. എരഞ്ഞോളിയിലെ അനുരാഗ്, ശ്രീനാഥ് എന്നിവരുള്‍പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിസംഘം ക്രൂരമായി അക്രമിക്കുകയും വെട്ടിപ്പരിക്കേല്‍ക്കുകയും ചെയ്തു. ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീപകിന്റെ വാഹനം അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.
സിപിഎം അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സൗകര്യത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന സിപിഎം സംഘം ഇവിടം കേന്ദ്രീകരിച്ചായിരുന്നു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ തടയുകയും ഉത്സവം കാണാനത്തിയ ഭക്തജനങ്ങളെ വ്യാപകമായി സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ നടന്ന ചാലാട്, കൊറ്റാളി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവാഘോഷങ്ങള്‍ സിപിഎം സംഘം അലങ്കോലപ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്തി ഭക്തജനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്നകറ്റുകയെന്ന സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടേയും തീരുമാനത്തിന്റെയും ഭാഗമാണ് ക്ഷേത്രോത്സവങ്ങള്‍ക്ക് നേരെയുള്ള സിപിഎം അക്രമം എന്ന് വ്യക്തമാവുകയാണ്. ഇതിന്റെ ഭാഗമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവ സ്ഥലത്ത് നടന്ന അക്രമവും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഉത്സവങ്ങളുമായി ബന്ധപ്പെട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് വ്യാപകമായതോടെ വളരെ ആസൂത്രിതമായി ജില്ലയിലെ ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കി ഭക്തജനങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റാനുളള ഗൂഢനീക്കം ഏതാനും നാളുകളായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
















