കണ്ണൂര്‍: അഴീക്കല്‍ ശ്രീപാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രഭരണാധികാരികളുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തി വരുന്ന 72 മണിക്കൂര്‍ സത്യഗ്രഹ സമരം ഇന്ന് സമാപിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഇന്നലെ സമര പന്തല്‍ സന്ദര്‍ശിച്ചു.
അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പ് ചടങ്ങില്‍ നിന്ന് പിന്നോക്ക ദളിത് സമുദായങ്ങളെ മാത്രം ഒഴിവാക്കുന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനെക്കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് ജാതിയില്ല എന്ന പേരില്‍ വിളംബരയാത്ര നടത്തിയ പാര്‍ട്ടിയുടെ കീഴിലുളള ക്ഷേത്രത്തിലാണ് ജാതി വിവേചനം നിലനില്‍ക്കുന്നത്. ഉഡുപ്പിയില്‍ നടക്കുന്ന അനാചാരത്തിനെതിരെ സമരം ചെയ്യാന്‍ കേരളത്തില്‍ നിന്നും പോയ സിപിഎം നേതാക്കള്‍ പാര്‍ട്ടി ഭരണത്തിലുളള ക്ഷേത്രത്തില്‍ നടക്കുന്ന വിവേചനത്തെക്കുറിച്ച് നയം വ്യക്തമാക്കണം. പാവപ്പെട്ട ദളിത് വിഭാഗത്തെ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് സിപിഎം മറുപടി പറയണം. ജാതിരഹിതമായ സമൂഹത്തിനു വേണ്ടി ദീര്‍ഘകാലം പോരാട്ടം നടത്തി വിജയം കൈവരിച്ച സംസ്ഥാനമാണ് കേരളം. ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് അപമാനകരമാണ്. എല്ലാ വിഭാഗത്തിനും ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായ കാലഘട്ടത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. മൗലികാവകാശത്തിന്റെ നിഷേധമാണിവിടെ നടക്കുന്നത്. ക്ഷേത്രഭാരവാഹികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണം. ധാര്‍മ്മികമായ സമരത്തിന് ബിജെപി സംസ്ഥാന കമ്മറ്റിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം സമരക്കാരെ അറിയിച്ചു.
ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ആര്.കെ.ഗിരിധരന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
സമരക്കാരുടെ ആവശ്യങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കലക്ടറുമായി കൂടികാഴ്ചയ്ക്ക് സമയം അനുവദിച്ചുതരണമെന്ന സമരനേതാക്കളുടെ ആവശ്യം ജില്ലാ ഭരണകൂടം നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: