പാലാ: നഗരത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജനറല്‍ ആശുപത്രി ജംങ്ഷനില്‍ സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ കെഎസ്ടിപി സ്ഥാപിച്ചു.
ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് പുതിയ സംവിധാനം. ഇതിന്റെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തിയതിനു ശേഷം ഇത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പൊന്‍കുന്നം മുതല്‍ തൊടുപുഴ വെങ്ങാല്ലൂര്‍ വരെയുള്ള റോഡിന്റെ സുരക്ഷയുടെയും നവീകരണത്തിന്റെയും ഭാഗമായാണ് പാലാ ആശുപത്രി ജംങ്ഷനിലും ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്.
പൊന്‍കുന്നം ജംങ്ഷന്, വെങ്ങാലൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ സോളാര്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ പുതിയ സംവിധാനം മുഴുവന്‍ സമയവും പ്രവര്ത്തിപ്പിച്ചേക്കില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
ശബരിമല സീസണ് അടക്കം ട്രാഫിക് സിഗ്നല്‍ അത്യാവശ്യമായ സന്ദര്‍ഭങ്ങളിലാകും ഇത് പ്രയോജനപ്പെടുത്തുക. നിലവില്‍ പുതിയ സംവിധാനത്തെപ്പറ്റി ഭൂരിഭാഗം ആളുകള്‍ക്കും അറിവില്ലാത്തതിനാല്‍ മറ്റ് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് മാത്രം നോക്കി കടന്നു പോകുന്നുണ്ട്.
ആശുപത്രി ജംങ്ഷനില്‍ മുഴുവന്‍ സമയവും ട്രാഫിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചാല്‍ വലിയ ഗതാഗത തടസമുണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. സമാനമായ അനുഭവത്തെ തുടര്‍ന്ന് കൊട്ടാരമറ്റം, ളാലം പാലം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് സിഗ്നലുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.
നാലുവരി പാതകള്‍ പോലെ വിശാലമായ പാതകള്‍ക്ക് പ്രയോജനം ചെയ്യുന്ന ട്രാഫിക് സിഗ്നലുകള്‍ ആശുപത്രി ജംങ്ഷനിലേതുപോലുള്ള റോഡുകളില്‍ വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്ന് അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും ഗതാഗത തിരക്കേറിയ അവസരങ്ങളില്‍ ഗുണകരമാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: