തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീ-ബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണനയുണ്ടായിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് റദ്ദാക്കലും അനുബന്ധ നടപടികളും സംസ്ഥാന സഹകരണമേഖലയെ കടുത്ത വിഷമത്തിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിരുന്നു. ഇത് ബജറ്റില്‍ പരിഗണിച്ചില്ല. തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമാക്കാന്‍ തക്കവിധമുള്ള വര്‍ധന ബജറ്റില്‍ ഇല്ല. തീരെ അപര്യാപ്തമാണ് ഇതിനുള്ള തുക. അടിസ്ഥാനഘടനാ സൗകര്യ മേഖലകളില്‍ കാര്യമായി നിക്ഷേപം ഉയര്‍ത്താനുള്ള നീക്കവുമില്ല.
കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ പ്രകാരമുള്ള സഹായം, സംസ്ഥാന പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവ വളരെ വൈകിയേ സംസ്ഥാനത്തിനു കിട്ടാറുള്ളു. സംസ്ഥാനം സ്വന്തം ബജറ്റില്‍നിന്ന് തുക കണ്ടെത്തി ചെലവാക്കുകയും പിന്നീട് മാത്രം കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതു പരിഹരിക്കാന്‍ സമയോചിതമായി സഹായം തരുന്ന സമ്പ്രദായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെട്ടില്ല. കേന്ദ്ര സഹായ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
എയിംസ് എന്ന ആ സ്ഥാപനം ഈ ബജറ്റിലും കേരളത്തിനനുവദിച്ചില്ല. ജിഎസ്ടി വരുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നു പറയുന്ന ധനമന്ത്രി ബജറ്റില്‍ അതിനായി പണമൊന്നും നീക്കിവെച്ചിട്ടില്ല.
നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകരാകെ ഭീകരമായ കടബാധ്യതയില്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ഒരു കടാശ്വാസപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. നോട്ട് റദ്ദാക്കലിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാകെ മന്ദഗതിയിലായെന്നു കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്.
കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. ഈ സമീപനം ഗ്രാമീണ സമ്പദ്‌മേഖലയെയും കൃഷിയെയും കൂടുതല്‍ പിന്നോട്ടടിക്കുന്നതാവുമെന്നും പിണറായി പറഞ്ഞു.
















