ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് പാക്ക് ചാരസംഘടന ഐഎസ്ഐയുടെ പുതിയ തന്ത്രം. കശ്മീര്‍ അതിര്‍ത്തിയിലൂടെ ഭീകരരെ കയറ്റിവിടാന്‍ സാധിക്കാത്തതിനാല്‍ തായ്ലന്ഡ്- മ്യാന്മര് അതിര്‍ത്തിയില്‍ ഐഎസ്ഐ ഭീകരപരിശീലന ക്യാമ്പുകള്‍ ആരംഭിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഹിങ്ക്യ മുസ്ലിങ്ങള്‍ക്ക് പരിശീലനം നല്കി ചാവേറാക്രമണത്തിന് ഇന്ത്യയിലേക്കയക്കാനാണ് ശ്രമം. താലിബാന് ഭീകരരാണ് പരിശീലനം നല്‍കുന്നത്. കശ്മീരില്‍ സൈന്യം കനത്ത പ്രത്യാക്രമണം നടത്തുന്നതാണ് പാക്കിസ്ഥാനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മാരിസോട്ടിലാണ് ഭീകര ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ പൂര്‍ണമായും പിന്തുണക്കുന്ന ബംഗ്ലാദേശിനെയും ഇതിലൂടെ പാക്കിസ്ഥാന് ലക്ഷ്യമിടുന്നു.
ഖാലിസ്ഥാന്‍ ഭീകരരെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ ഗ്രൂപ്പുകളെയും ഉപയോഗിക്കാനാകുമെന്നും പാക്കിസ്ഥാന് കണക്കുകൂട്ടുന്നു.
ബ്ലീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ആയിരം ക്ഷതങ്ങള്‍ ഏല്‍പ്പിക്കുക എന്നതാണ് ഐഎസ്ഐയുടെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു.
രോഹിങ്ക്യ വിഭാഗത്തില്‍പ്പെട്ട പാക്ക് താലിബാന് നേതാവ് മൗലാന അബ്ദുള്‍ കുദ്ദൂസ് നേതൃത്വം നല്കുന്ന ഹര്‍ക്കത് ഉള് ജിഹാദ് അല്‍ ഇസ്ലാമി അര്ക്കാനയെയാണ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നത്. ലക്ഷ്കര്‍ സ്ഥാപകന്‍ ഹാഫിസ് സയ്യീദുമായി ഇയാള്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ഭീകരരെ അതിര്‍ത്തി കയറ്റിവിട്ടിരുന്നു. ഭീകരരെ ശക്തമായി നേരിട്ട ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക്ക് സൈന്യത്തിന് കനത്ത മറുപടിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: