ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വർധ ചുഴലിക്കാറ്റ് സംസ്ഥാനത്തു വൻ നാശം വിതച്ചു. കനത്ത കാറ്റിലും മഴയിലും തമിഴ്‌നാട്ടിൽ 10 പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയിൽ നാലും കാഞ്ചീപുരത്തും തിരുവള്ളൂരിലും രണ്ടും വില്ലുപുരത്തും നാഗപട്ടണത്തും ഒരാൾ വീതവുമാണു മരിച്ചത്.
ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴ തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ ഇപ്പോഴും തുടരുകയാണ്. കാറ്റിന്റെ വേഗത കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോൾ മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത 24 മണിക്കൂർ കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈക്ക് തൊട്ടടുത്തുള്ള പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ട്രാൻസ്ഫോമറുകൾ കേടായതിനാൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. മൊബൈൽ ടവറുകൾ തകർന്നതിനാൽ പലയിടത്തും വാർത്താവിനിമയവും തടസ്സപ്പെട്ടു. കടപുഴകി വീണ മരങ്ങൾ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ ചിത്രം ഇനിയും ലഭ്യമായിട്ടില്ല.കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കഴിഞ്ഞ 24മണിക്കൂറിൽ ചെന്നൈയിൽ മാത്രം ശരാശരി 10സെന്റീമീറ്റർ വരെ മഴ പെയ്തതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ തുടരുന്നു സാഹചര്യത്തിൽ ചെന്നൈയിലെ രണ്ട് പ്രധാനപ്പെട്ട റിസർവോയറുകളായ ചെമ്പാരംപാക്കം, പൂന്തി എന്നീ ചെറുഅണക്കെട്ടുകളിലെ ജലനിരപ്പ് ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയാണ്. ആന്ധ്രാപ്രദേശിന്റെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ജാഗ്രതാ നിർദ്ദേശത്തെത്തുടർന്ന് 9000പേരെ തീരദേശ ജില്ലകളിൽ നിന്ന് മാറ്റിപാർപ്പിച്ചിരുന്നു. കർണാടകത്തിന്റെ പലഭാഗങ്ങളിലും കാറ്റും മഴയും ഉണ്ടായി.
കഴിഞ്ഞ വർഷം ഈ അണക്കെട്ടുകൾ കൃത്യ സമയത്ത് തുറന്ന് വിടാത്തതാണ് ചെന്നൈയിൽ പ്രളയം ദുരന്തം വിതച്ചത്. കനത്ത കാറ്റിലും മഴയിലും പെട്ട് 9പേരാണ് തമിഴ്നാട്ടിൽ മാത്രം മരിച്ചത്. ഇതിൽ മൂന്ന് വയസ്സുള്ള കുഞ്ഞും നാല് സ്ത്രീകളും ഉൾപ്പെടുന്നു.
















