ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ‘കോഹിനൂർ രത്ന’മായിരുന്നെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്. സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റുകളുടെ സംഘടനയായ നടികർ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിൽ ജയലളിതക്കും ചോ എസ്. രാമസ്വാമിക്കും സ്മരണാഞജലിയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹത്തിലെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ജയലളിത അവരുടേതായ പാത തീർത്തുവെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ ഗുരു എം.ജി രാമചന്ദ്രന്റെ യശസ്സിനെ പോലും മറിടന്നുകൊണ്ടാണ് ജയലളിത മുന്നേറിയത്. അവർ നേരിട്ട പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും ജയയുടെ തിളക്കം വർധിപ്പിച്ചെന്നും രജനീകാന്ത് പറഞ്ഞു.
1996ലെ തെരഞ്ഞെടുപ്പിൽ ജയലളിതക്കെതിരെ രജനികാന്ത് നടത്തിയ പരമാർശവും സംഭവങ്ങളും അദ്ദേഹം ഒാർമിച്ചു.‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു– രജനീകാന്ത് പറഞ്ഞു. ‘ജയലളിതയുടെ അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തിൽ എത്തിയാൽ തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിനുപോലും കഴിയില്ല’ എന്നായിരുന്നു രജനികാന്തിന്റെ പ്രസ്താവന.
















