ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്‌ട്രീയപ്പോരിലേക്ക് സൈന്യത്തെ വലിച്ചിഴച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപഹാസ്യയായി. വസ്തുതാവിരുദ്ധമായ മമതയുടെ ആരോപണം തെളിവുകള്‍ സഹിതം സൈന്യം പൊളിച്ചടുക്കി.
സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെത്തി സൈന്യം ചരക്കുവാഹനങ്ങളുടെ കണക്കെടുത്തിരുന്നു. അടിയന്തര സാഹചര്യത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ വിശദാംശങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ തന്നെ അറിയിക്കാതെയാണ് സൈന്യം സംസ്ഥാനത്ത് എത്തിയതെന്നാരോപിച്ച് മമത കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കഴിഞ്ഞ മമത, തന്നെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി. നോട്ട് റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ചതിന് കേന്ദ്രം പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഞാന്‍ ജനാധിപത്യത്തിന് കാവലിരിക്കുകയാണ്. പുലര്‍ച്ചെ മാധ്യമങ്ങള്‍ക്കു മുന്നില്‍ മമത ആരോപിച്ചു.
കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാധാരണ നടപടി ക്രമമാണെന്ന് സൈന്യം വിശദീകരിച്ചിട്ടും മമത പിന്‍മാറിയില്ല. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ടോള്‍ പ്ലാസകളിലെ സൈനിക വിന്യാസം സംസ്ഥാന സര്‍ക്കാരിനെ നേരത്തെ അറിയിച്ചതിന്റെ തെളിവുകള്‍ പത്രസമ്മേളനം വിളിച്ച് സൈന്യം പുറത്ത് വിട്ടു. സര്‍ക്കാരിനയച്ച നാല് കത്തുകളും മേജര്‍ ജനറല്‍ സുനില്‍ യാദവ് മാധ്യമങ്ങള്‍ക്ക് നല്‍കി. നവംബര്‍ 24ന് മുന്‍പ് സര്‍ക്കാരിനെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്തു. ദേശീയപാതകളിലൂടെ കടന്നുപോകുന്ന ചരക്കു വാഹനങ്ങളുടെ കണക്കാണ് ശേഖരിച്ചത്. ഇത് തുടരുമെന്നും സൈന്യം വ്യക്തമാക്കി.
ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് അടുത്തിടെ മമതയുടെ ശ്രമം. ഇന്ധനം തീരാറായ തന്റെ വിമാനത്തിന് കല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. ദേശീയ രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് മമതയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
















