ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പേരില്‍ ടീസ്ത സെതല്‍വാദും ഭര്‍ത്താവും തട്ടിയെടുത്തത് 3.85 കോടി രൂപ. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഗുജറാത്ത് പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.
ഇരകളുടെ പുനരധിവാസത്തിന് ടീസ്തയുടെ സബ്രംഗ് ട്രസ്റ്റ്, സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നീ സംഘടനകള്‍ 9.75 കോടി രൂപ സമാഹരിച്ചു. ഇതില്‍ 3.85 കോടി രൂപ ടീസ്തയും ഭര്‍ത്താവ് ജാവേദ് ആനന്ദും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 83 പേജുള്ള സത്യവാങ്മൂലത്തില്‍ പോലീസ് ചൂണ്ടിക്കാട്ടി. ടീസ്തയുടെ മുഖംമൂടി അഴിയുന്നതിനൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവിലെ വന്‍ അഴിമതിയും കൂടിയാണ് പുറത്തുവരുന്നത്.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപത്തിനിരയായവര്‍ക്ക് ടീസ്ത പ്രഖ്യാപിച്ച സാമ്പത്തിക സഹായം നല്‍കിയില്ല. ഇതില്‍ ഇരകള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്കി അന്വേഷണവുമായി സഹകരിക്കാന്‍ ടീസ്തയും ഭര്‍ത്താവും തയ്യാറായില്ല. 2007-2014 കാലയളവിലാണ് ടീസ്തയുടെ സംഘടകള്‍ക്ക് പണം ലഭിച്ചത്. 2001 ജനവരി ഒന്നിന് മുംബൈ യുണൈറ്റഡ് ബാങ്ക് ശാഖയില്‍ രണ്ട് അക്കൗണ്ടുകള്‍ തുറന്നിരുന്നു. 2002 ഡിസംബര്‍ 31 വരെ ഇതില്‍ പണമുണ്ടായിരുന്നില്ല. 2003 ജനവരി-ഡിസംബര്‍ മാസങ്ങളില്‍ ജാവേദ് 96.43 ലക്ഷവും ടീസ്ത 1.53 കോടിയും നിക്ഷേപിച്ചു.
ഇരകളുടെ പുനരധിവാസത്തിനായി 2007ല്‍ മാധ്യമങ്ങളെ ഉപയോഗിച്ചും വെബ്സൈറ്റിലൂടെയും പ്രചാരണം നടത്തിയതോടെ പണം പ്രവഹിച്ചു. വിദേശത്ത് നിന്നുള്‍പ്പെടെ പണം ഒഴുകിയെത്തി. കലാപം സംബന്ധിച്ച കേസുകള്‍ മുതിര്‍ന്ന അഭിഭാഷകര്‍ സൗജന്യമായാണ് വാദിച്ചതെന്നാണ് ടീസ്തയുടെ അവകാശവാദം. എന്നാല്‍ അഭിഭാഷകര്‍ക്ക് 71.40 ലക്ഷം രൂപ നല്‍കിയതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തി.
മൂന്ന് അക്കൗണ്ടുകളിലെ ഇടപാടുകള്‍ മാത്രമാണ് അന്വേഷിച്ചത്. 2014 ജനവരി 23ന് ഈ അക്കൗണ്ടുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇതില്‍ നിന്ന് 36 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മറ്റൊരു ബാങ്കില്‍ സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ രണ്ട് പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇത് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും മറച്ചുവെച്ചു.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നല്കിയ 1.40 കോടി രൂപയും ഗ്രാന്റും ടീസ്ത സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയത് കേന്ദ്രമാനവവിഭശേഷി മന്ത്രാലായത്തിന്റെ അന്വേഷണത്തിലാണ്.
നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ടീസ്തയും ഭര്‍ത്താവും സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി. എന്നാല്‍ തങ്ങളെ അപമാനിക്കുന്നതിനാണ് പോലീസ് കേസെടുത്തതെന്നാണ് ടീസ്ത ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: