ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനിക്കും ഭീകരവാദക്കേസുകളില്‍ പിടിയിലാകുന്ന മുസ്ലീം യുവാക്കള്‍ക്കും വേണ്ടിയാണ് ബേസ് മൂവ്‌മെന്റ് കോടതി വളപ്പുകളില്‍ സ്‌ഫോടനം നടത്തിയതെന്ന് സൂചന. ഇവര്‍ക്കെല്ലാം നീതി നിഷേധിച്ചെന്ന് വരുത്തിത്തീര്‍ത്ത് സമുദായത്തില്‍ രോഷമുണ്ടാക്കുകയും കോടതികളില്‍ ഭയം സൃഷ്ടിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരമാണിത്.
മലപ്പുറം, കൊല്ലം കളക്‌ട്രേറ്റ് വളപ്പുകളിലും നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ കോടതി വളപ്പുകളിലുമാണ് ശക്തി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടന്നത്. ഇവയുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് എന്‍ഐഎ ഇതിനകം അറസ്റ്റു ചെയ്തിട്ടുള്ളത്. മുന്‍പ് അല്‍ഉമ്മയില്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ബേസ് മൂവ്‌മെന്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. കോടതി വളപ്പുകളായിരുന്ന ഇവരുടെ പ്രധാനലക്ഷ്യങ്ങള്‍.
മുസ്ലീം യുവാക്കള്‍, അബ്ദുള്‍ നാസര്‍ മദനി എന്നിവരോട് കോടതികള്‍ അനീതി കാട്ടിയെന്ന സന്ദേശം കോടതികള്‍ക്ക് നല്‍കുകയാണ് ഇവരുടെ ഉദ്ദേശം. ഭയപ്പെടുത്തുക മാത്രമായിരുന്നു തത്ക്കാലം ലക്ഷ്യം. തങ്ങള്‍ക്ക് വലിയ നാശം വിതക്കാന്‍ കഴിയുമെന്ന് കാട്ടിക്കൊടുക്കാനും ഇവര്‍ ശക്തികുറഞ്ഞ സ്‌ഫോടനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നു. പിടിയിലായ അഞ്ചു പേരും മധുര സ്വദേശികളാണ്. കാലങ്ങളായി പരസ്പരം നല്ല പരിചയവുമുണ്ട്.
അല്‍ഖ്വയ്ദ ആശയങ്ങളില്‍ ആകൃഷ്ടരായി ഭീകരപ്രവര്‍ത്തകരായി മാറിയതാണ് ഇവര്‍. പിടിയിലായവരില്‍ അബ്ബാസ് അലി ദാറുള്‍ ഉലം എന്ന ലൈബ്രറി നടത്തുകയാണ്. പെയിന്റിങ്ങാണ് ജോലി. ഷംസുദ്ദീന് ബോംബു നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുമുണ്ട്.
ഇമാം അലിയെന്ന കുപ്രസിദ്ധ ഭീകരന്റെ അല്‍ഉമ്മയില്‍ പെട്ടവരാണ് പിടിയിലായവരില്‍ പലരും. അബ്ബാസ് അലി(27) സുലൈമാന്‍ മൊഹമ്മദ് അബ്ദുള്ള(ദാവൂദ് 23) സംസം കരീം രാജ, മൊഹമ്മദ് അയൂബ് അലി(25) ഷംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
2015ല്‍ അഞ്ചു പേരെയും സംഘടിപ്പിച്ച് അബ്ബാസാണ് ബേസ് മൂവ്‌മെന്റ് തുടങ്ങിയത്. പ്രതിജ്ഞ ചൊല്ലിയാണ് അഞ്ചു പേരും അംഗങ്ങളായത്. ആദ്യം ജയില്‍ അധികൃതര്‍ക്ക് തങ്ങളുടെ സഹോദരങ്ങള്‍ ജയിലില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് കത്തയച്ചാണ് തുടക്കം.
അബ്ബാസും ഷംസുദ്ദീനുമാണ് ബോംബുകളുണ്ടാക്കിയത്. കരീമിന്റെ പ്രസിലാണ് പോസ്റ്ററുകളും മറ്റും അച്ചടിച്ചത്.ഷംസുദ്ദീനും അബ്ബാസും തന്നെയാണ് പണപ്പിരിവ് നടത്തിയതും. അനുഭാവികളില്‍ നിന്ന് മാത്രമല്ല വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തിയും അവര്‍ പണമുണ്ടാക്കി.
മലപ്പുറം കളക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയതിനു ശേഷവും കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അബ്ദുള്ള ചെന്നൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. രാജ ബികോം ബിരുദധാരിയാണ്. ബ്രോയിലര്‍ ചിക്കന്‍ കട നടത്തുകയാണ്.
ചിറ്റൂര്‍ മുതല്‍ മലപ്പുറം വരെയുള്ള അഞ്ചിടങ്ങളിലും സ്‌ഫോടനം നടത്താന്‍ ഓള്‍ തന്നെയാണ് ബോംബുകള്‍ നിര്‍മ്മിച്ചിരുന്നത്.
ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധ പരിശീലനം നേടിയ ഷംസുദ്ദീനാകും ഇവ ഉണ്ടാക്കിയത്.
അബ്ബാസ് അലിയും ബോംബുണ്ടാക്കാന്‍ പഠിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു പേരെ എന്‍ഐഎ അറസ്റ്റു ചെയ്തത് അവരെ മൂന്നു മാസം നിരന്തരം നിരീക്ഷിച്ച ശേഷം. നീതിന്യായ വ്യവസ്ഥയോട് ഇവര്‍ക്ക് രോഷമുണ്ടായിരുന്നു.
നിരോധിക്കപ്പെട്ട അല്‍ഉമ്മയുടെ ഇപ്പോഴത്തെ നേതാവ് ബിലാല്‍ മാലിക്കുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങി ശേഖരിച്ചിരുന്നില്ല. സമയത്തിന് അവ തരപ്പെടുത്തുകയായിരുന്നു രീതി.
















