കണ്ണൂര്‍: മാത്രമല്ല ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വര്‍ഷക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പുതിയ സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇവയെ പ്രതിരോധിക്കാനാവാതെ സിപിഎം നേതൃത്വം ഉഴറുകയാണ്. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ സമാനതകളില്ലാത്ത അട്ടിമറി നീക്കമാണ് കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങലളില്‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ആദ്യ കേസായ ഫസല്‍ വധത്തില്‍ കളളക്കേസെടുത്ത് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയെന്ന രൂപത്തില്‍ പ്രചരിക്കുന്നത് സിപിഎം കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ഏറ്റവുമൊടുവിലത്തെ ശ്രമമാണ്. ലോക്കല്‍ പോലീസും ക്രൈബ്രാഞ്ചും സിബിഐയും കണ്ടെത്തിയ തെളിവുകളെ മറയിടാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതിയ നീക്കം. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി കോടതി തന്നെ കണ്ടെത്തിയിരുന്നു. ഫസലിന്റെ കുടംബവുമായി അകന്നു കഴിയുന്ന സഹോദരനെ കൂട്ടുപിടിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നുവരെ പ്രചരിപ്പിച്ചു. ഇതൊന്നും ഫലിക്കാതായപ്പോഴാണ് ആര്‍എസ്എസ് പ്രവര്ത്തകന് തങ്ങളാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയെന്ന വ്യാജേന ഇപ്പോള്‍ സിപിഎം രംഗത്തു വന്നിരിക്കുന്നത്.
പെരുന്നാളിന്റെ അവസാന ദിവസം പുലര്‍ച്ചെ 2006 ഒക്ടോബര്‍ 22നായിരുന്നു ഫസലിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രി സിപിഎം നേതാവായ കോടിയേരിയും കാരായിമാരും ഉള്‍പ്പെടെയുളളവര്‍ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ കേസന്വേഷണം സിപിഎമ്മിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് സിപിഎം അട്ടിമറിനീക്കം ആരംഭിച്ചു. തലശ്ശേരി സിഐ ആയിരുന്ന പി.സുകുമാരനില്‍ നിന്നും അന്വേഷണച്ചുമതല മാറ്റി ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണനിലേക്ക് കൈയ്യേറി. എന്നാല്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പിടികൂടിയതോടെ നാലാം ദിവസം അദ്ദേഹത്തില്‍ നിന്നും ചുമതല മാറ്റി. പിന്നീട് ക്രൈബ്രാഞ്ചിനും കേസന്വേഷണം മുന്നോട്ടു പോകാനാവാത്തതിനെ തുടര്‍ന്ന് സിബിഐയിലേക്ക് എത്തിച്ചേരുകയായിരുന്നു. 2007 ഫിബ്രവരി 4 ന് ഫസലിന്റെ ഭാര്യ മറിയം ഹൈക്കോടതിയെ സമീപിച്ചതോടെ കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന് തളിപ്പറമ്പില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റതിനു പിന്നില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട സിപിഎം ഗൂഢാലോചനയാണെന്ന് പിന്നീട് തെളിയുകയുണ്ടായി. പിന്നീട് കൊടിസുനിയുള്‍പ്പെടെയുളള സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായതോടെ സിപിഎം പൂര്‍ണ്ണമായും പ്രതിരോധത്തിലായിക്കഴിഞ്ഞിരുന്നു. കൊലയില്‍ പങ്കില്ലെന്ന സിപിഎം അവകാശ വാദം അതോടെ പൊളിഞ്ഞു വീഴുകയായിരുന്നു.
2008 ഫിബ്രവരി 14 ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്പീലില്‍ പോയെങ്കിലും അപ്പീല്‍ കോടതി തളളി. ഇതോടെ അന്വേഷണം കാരായിമാരിലേക്ക് നീങ്ങുകയായിരുന്നു. കൊലപാതകവും അന്വേഷണവുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയെ ഉള്‍പ്പെടെ സിബിഐ ചോദ്യം ചെയ്തു. ഇതോടെ സിപിഎം ശക്തമായ പ്രതിഷേധവുമായി സിബിഐക്കെതിരെ രംഗത്തെത്തി. കാരായിമാര്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞു മാറിയത് ഏറെ വിവാദമായിരുന്നു. 2012 ജൂണ്‍ 12 ന് വര്‍ഗ്ഗീയ കലാപത്തിന് പദ്ധതിയിട്ടുകൊണ്ട് സിപിഎം നടത്തിയ കൊലപാതകമാണ് ഫസലിന്റേത് എന്നതുള്‍പ്പെടെ സിപിഎമ്മിന്റെ പങ്ക് വളരെ വ്യക്തമായി രേഖപ്പെടുത്തിക്കൊണ്ട് സിബിഐ കുറ്റപത്ര സമര്‍പ്പിച്ചു. 2012 ജൂണ്‍ 22 ന് കാരായിമാര്‍ ഏറണാകുളം സിജെഎം കോടതിയില്‍ ഹാജരാവുകയായിരുന്നു. ഇതോടെ സിപിഎമ്മിന് കേസില്‍ നിന്നും രക്ഷപ്പെടാമെന്നുളള സകല പ്രതീക്ഷയും നഷ്ടപ്പെട്ടു. ഇത്രയേറെ അന്വേഷണങ്ങള്‍ നടക്കുകയും സിപിഎമ്മിന്റെ പങ്ക് പകല്‍പോലെ വ്യക്തമാവുകയും ചെയ്തിട്ടും ഇപ്പോള്‍ അധികാരത്തണലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയെന്ന രൂപേണ കെട്ടച്ചമച്ച കഥകളുമായി രംഗത്തുവന്ന സിപിഎം പൊതു സമൂഹത്തില്‍ സ്വയം പ്രതിരോധത്തിലായിരിക്കുകയാണ്. സിപിഎമ്മിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു കേസ് അട്ടിമറിക്കാന്‍ ഇത്രവലിയ ശ്രമങ്ങള്‍ നടത്തിയ സംഭവമുണ്ടാകില്ല. ഒരു കേസ് അട്ടിമറിക്കാനും നേതാക്കളെ രക്ഷപ്പെടുത്താനും സിപിഎം ഏതറ്റംവരെ പോകുമെന്ന വ്യക്തമായ തെളിവായി മാറുകയാണ് പോലീസിനെ ഉപയോഗിച്ചുളള പുതിയ നാടകം. നീതിവ്യവസ്ഥക്ക് മുന്നില്‍ ഇതും പൊളിഞ്ഞടങ്ങുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: