ന്യൂദല്‍ഹി/ റാവല്‍പിണ്ടി: അതിര്‍ത്തിയില്‍ തങ്ങളുടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പാക്ക് കരസേന അറിയിച്ചു. നിയന്ത്രണ രേഖയിലെ പാക്ക് അധീന കശ്മീരിലെ ബിംബേര്‍ പ്രദേശത്താണ് ഇന്ത്യന്‍ സേന ശക്തമായി പ്രഹരിച്ചത്. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലെയെ പാക്ക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇതാദ്യമായാണ് തങ്ങള്‍ക്ക് സൈനികനാശം ഉണ്ടായെന്ന് പാക്ക് സേന സ്ഥിരീകരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന സൈനിക നടപടി അന്താരാഷ്‌ട്ര സമൂഹം ശ്രദ്ധിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഇനിയും വര്‍ദ്ധിക്കും. മേഖലയ്‌ക്കാകെ ആപത്താണ് ഇന്ത്യയുടെ നടപടിയെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്ക് അതിര്‍ത്തിയില്‍ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് നേരേ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയത്. എന്നാല്‍ ഏതൊക്കെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്ന് വ്യക്തമാക്കാന്‍ സൈന്യം തയ്യാറായിട്ടില്ല. ലഘു പീരങ്കികള്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലുടനീളം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യ-പാക്ക് സൈന്യം 120 എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണമുണ്ട്.
ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി പാക്ക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം സപ്തംബര്‍ 29ന് നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവായിരിക്കുകയാണ്. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. അറുപതിലേറെ പാക്ക് സൈനികര്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇന്ത്യയുടെ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ 13 പേര്‍ക്കാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ജീവന്‍ നഷ്ടമായത്. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ നടത്തിയ 61 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
















