ജമ്മു: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ജമ്മുവിലെ 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെ പോസ്റ്റുകളിലാണ് പാക്ക് റേഞ്ചേഴ്സിനെ മാറ്റി പകരം പാക്കിസ്ഥാന് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബി എസ് എഫ് നിരീക്ഷിച്ച് വരുകയാണ്. ജമ്മു, രാജസ്ഥാന്, ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ പാക്ക് സൈനിക വിന്യാസമാണ് ഭാരതം സസൂക്ഷ്മം നിരീക്ഷിക്കുന്നത്.
അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം വന്‍തോതില്‍ ആയുധങ്ങളും പാക്കിസ്ഥാന് എത്തിച്ചിട്ടുണ്ട്. പോസ്റ്റുകള്‍ പാക്ക് സൈന്യം പൂര്‍ണമായും വളഞ്ഞിരിക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കൂടുതല്‍ സൈന്യത്തെ അവിടെ എത്തിച്ചിട്ടുണ്ടെന്ന് ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥന് പ്രമുഖ ദേശീയമാധ്യമത്തോടു പറഞ്ഞു.
എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്ന പാക്കിസ്ഥാന്റെ നടപടി ഭാരതം ഏറെ ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന് 99 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഭാരത സൈന്യത്തിലെ മുതിര്‍ന്ന ഓഫീസര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്നിന് സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ടു പേര് കൊല്ലപ്പെട്ടിരുന്നു.
പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണരേഖയിലുടനീളം ഭാരത സൈന്യം ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: