ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള പോലീസ് പരിശീലന കേന്ദ്രത്തില്‍ ചാവേറാക്രമണം, 60 മരണം. 118 പേര്‍ക്ക് പരിക്ക്. പലരുടേയും നില അതീവ ഗുരുതരം. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഇന്നലെ പുലര്‍ച്ചെയാണ് 600ലേറെ പോലീസ് കേഡറ്റുകള്‍ താമസിച്ചിരുന്ന ബലൂചിസ്ഥാന്‍ പോലീസ് കോളേജിലേക്ക് ലഷ്‌ക്കര്‍ ഇ ജാഹ്‌നവി എന്ന ഭീകരസംഘടനയുടെ ചാവേറുകള്‍ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്‌പ്പിലും സ്‌ഫോടനങ്ങളിലുമായാണ് 60 പേര്‍ മരിച്ചത്. ഇവരില്‍ 40 പേര്‍ പോലീസ് വിദ്യാര്‍ഥികള്‍, 20 പേര്‍ പോലീസുകാര്‍. മൂന്നു ഭീകരരും കൊല്ലപ്പെട്ടു. അനവധി പേരെ രക്ഷിക്കാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞു. ഐഎസ് ബന്ധമുള്ള ഭീകരസംഘടനയാണ് ജാഹ്‌നവി. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് തങ്ങളുടെ വെബ് സൈറ്റില്‍ വെളിപ്പെടുത്തി.
മുന്നിലെ ഗേറ്റിലൂടെ അകത്തു കടന്ന ഭീകരര്‍ കാവല്‍ നിന്നിരുന്ന പോലീസുകാരെ ബന്ദികളാക്കി ഹോസ്റ്റല്‍ ആക്രമിച്ച് തുരുതുരാ വെടിയുതിര്‍ത്തു. മൂന്നു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. രണ്ടു ഭീകരര്‍ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബു പൊട്ടിച്ചു. മൂന്നാമന്‍ സൈന്യത്തിന്റെ വെടിവയ്‌പ്പിലാണ് കൊല്ലപ്പെട്ടത്.
ലഷ്‌ക്കര്‍ ഇ ജാഹ്‌നവിയിലെ അല്‍ അല്‍മി വിഭാഗത്തിലുള്ളവരാണ് ഭീകരരെന്നാണ് സൂചന. ഭീകരര്‍ അഫ്ഗാനിസ്ഥാനിലുള്ള മാര്‍ഗദര്‍ശികളുമായി സംസാരിച്ചിരുന്നുവെന്ന് ഫ്രണ്ടിയര്‍ കോര്‍ ഐജി മേജര്‍ ജനറല്‍ ഷേര്‍ അഫ്ഗാന്‍ പറഞ്ഞു. നാലു മണിക്കൂര്‍ എടുത്താണ് സൈന്യം ഓപ്പറേഷന്‍ അവസാനിപ്പിച്ചത്.
കലാഷ്‌നിക്കോവ് തോക്കുകളേന്തി വേഷം മാറിയെത്തിയ മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷിയായ പോലീസ് കേഡറ്റ് പറഞ്ഞു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ആശുപത്രിയില്‍ ആഗസ്തില്‍ ചാവേറുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ അഭിഭാഷകരടക്കം 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുക്കാന്‍ ഇന്നലെ ജുഡീഷ്യല്‍ കമ്മീഷന്‍ എത്താനിരിക്കെയാണ് അടുത്ത ഭീകരാക്രമണം.
ഭീകരരുടെ തിരിച്ചടി ശക്തം
ഭീകരരെ ഉപയോഗിച്ച് അയല്‍രാജ്യങ്ങളായ ഭാരതത്തിലും അഫ്ഗാനിസ്ഥാനിലും ആക്രമണം അഴിച്ചവിടുന്ന പാക്കിസ്ഥാന് ഭീകരരില്‍ നിന്ന് ലഭിച്ച ശക്തമായ തിരിച്ചടിയാണിതെന്ന് ചില പാക്ക് പ്രമുഖര്‍ പറഞ്ഞു. അവര്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. അല്‍ഖ്വയ്ദയടക്കമുള്ളവരുമായി ബന്ധമുള്ള പാക്ക്താലിബാന്റെ കേന്ദ്രമാണ് വടക്കന്‍ ബലൂചിസ്ഥാന്‍. ഈ വര്‍ഷം മാത്രം 36 ഭീകരാക്രമണങ്ങളാണ് ക്വറ്റയിലുണ്ടായത്. മൊത്തം മരണം 230. മുന്‍പും പോലീസ് പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: