പാതിരിയാട്(കണ്ണൂര്‍): സിപിഎം ക്രൂരതക്കിരയായി സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ സാന്ത്വന സ്പര്‍ശവുമായി സംഘപരിവാര്‍ സംഘടനാ നേതാക്കളെത്തി. സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമിച്ച് തകര്‍ത്ത പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളിലാണ് നേതാക്കള്‍ ഇന്നലെ സന്ദര്‍ശനം നടത്തിയത്. സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാര്‍ ഗദ്ഗതകണ്ഠരായി ഈറനണിഞ്ഞ കണ്ണുകളുമായി നേതാക്കള്‍ക്കു മുമ്പില്‍ സിപിഎമ്മുകാരില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കണ്ടു നിന്നവരുടേയും നേതാക്കക്കളുടേയും കണ്ണുകള്‍ നിറഞ്ഞു. കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ നേതാക്കള്‍ ഏറെ പണിപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച് മൃതപ്രായനാക്കിയ പാതിരിയാട്ടെ നവജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നേതൃസംഘത്തിന് കാണാന്‍ കഴിഞ്ഞത് വീട്ടുപകരണങ്ങളുള്‍പ്പെടെ വാസയോഗ്യമല്ലാത്ത രീതിയില്‍ സര്‍വ്വവും തകര്‍ത്ത കാഴ്ചയാണ്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നവജിത്തിനെ സിപിഎം അക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. മാതാപിതാക്കളായ രാജുവും ലളിതയും അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജനലുകളും വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്ന വീട് അനാഥമായ അവസ്ഥയിലാണ്.
തുടര്‍ന്ന് പാതിരിയാട് എംഒപി റോഡിലെ മിനീഷ് എന്ന സംഘ പ്രവര്‍ത്തകന്റെ കനക നിവാസ് എന്ന വീട്ടിലെത്തിയ നേതാക്കളെ വരവേറ്റത് അക്രമികള്‍ സര്‍വ്വവും തകര്‍ത്തെറിഞ്ഞ വീടിലെ ദയനീയ കാഴ്ചകളായിരുന്നു. വാതിലുകളും ജനലുകളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും അക്രമിസംഘം തകര്‍ത്തിരുന്നു. നിലംപോലും അക്രമികള്‍ കൊത്തിക്കീറി നശിപ്പിച്ചിരുന്നു. മുറ്റത്തെ ചെടികളും മരങ്ങളുമെല്ലാം വെട്ടിനശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ആരുടേയും കരളലിയിപ്പിക്കുന്ന ചിത്രമാണ് വീടിനും പരിസരത്തും കാണാന്‍ സാധിക്കുക.
വീട്ടിന്റെ മുറ്റത്ത് ഗദ്ഗദകണ്ഠയായി മിനീഷിന്റെ പ്രായമായ ജാനു എന്ന അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിപിഎം അക്രമത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതയായിട്ടില്ലാത്ത ഇവര്‍ വാളും മാരകായുധങ്ങളുമായി അക്രമികള്‍ തന്റെ മുന്നില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ വിവരിച്ചു. മകളേയും പേരമകനേയും ദിവസങ്ങളായി കാണാനാവാത്തതിലുളള വിഷമവും ഇവര്‍ക്കൊന്നും സംഭവിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെയാണ് താന്‍ കഴിയുന്നതെന്നും നിറഞ്ഞ മിഴികളോടെ പറഞ്ഞപ്പോള്‍ നേതാക്കള്‍ ഇവരെ സമാശ്വസിപ്പിക്കാന്‍ ഏറെബുദ്ധിമുട്ടി. അക്രമത്തിനു ശേഷം തൊട്ടടുത്ത് താമസിക്കുന്ന മകളുടെ കൂടെയാണ് ഇവര്‍ താമസിക്കുന്നത്. മിനീഷിന്റെ മാതാവ് കനക സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
തുടര്‍ന്ന് പടുവിലായിയിലെ ഷാജിയെന്ന സംഘപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നേതാക്കളോട് ഷാജിയുടെ ഭാര്യയുള്‍പ്പെടെയുളള സ്ത്രീകള്‍ നടന്നതെല്ലാം ഒന്നൊന്നായി വിവരിച്ചു. അക്രമത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഷാജിയുടെ മാതാവ് പുളുക്കി ശാന്ത അക്രമത്തിന്റെ ഭീകരത വിവരിക്കുന്നതിനിടയില്‍ മോഹാലസ്യപ്പെട്ട് വീണത് നേതാക്കളെയെല്ലാം വേദനിപ്പിച്ചു. ഷാജിയുടെ ഗോവിന്ദം എന്ന വീട് അക്രമിക്കപ്പെടുന്നത് മൂന്നാം തവണയായിരുന്നു. പടുവിലായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ഷാജിയെ കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ക്കെതിരെ സാക്ഷി പറഞ്ഞതു മുതല്‍ വര്‍ഷങ്ങളായി സിപിഎം സംഘം സുഹൃത്തായ ഷാജിയേയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു. ഉളിക്കല്‍ സ്വദേശിയായ ഭാര്യ രാധിക തന്നെ വാള്‍ മുനയില്‍ നിര്‍ത്തി സിപിഎമ്മുകാര്‍ നടത്തിയ അക്രമങ്ങള്‍ കണ്ണീര്‍ പൊഴിച്ചു കൊണ്ട് വിവരിച്ചു. ഗര്‍ഭിണിയായ താന്‍ അക്രമിക്കാനെത്തിയ സംഘത്തെ പേടിച്ച് ഒരു തവണ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് പടുവിലാക്കാവിന് സമീപമുള്ള സംഘപ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ സുമേഷിന്റെ വീട്ടിലെത്തിയ സംഘത്തിന് കാണാന്‍ കഴിഞ്ഞത് ആരെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. വീടിന്റെ തറയുള്‍പ്പെടെ കൊത്തിത്തറിച്ചു നശിപ്പിച്ച സിപിഎം സംഘം സുമേഷിന്റെ സഹോദരന്‍ സുധീഷിന്റെ വിവാഹത്തിനായി ഒരുക്കിവെച്ച സാധനസാമഗ്രികളെല്ലാം അടിച്ചുപൊളിച്ചു നശിപ്പിച്ചിരുന്നു. നവംബര്‍ 6 ന് നടക്കേണ്ട വിവാഹത്തിനായി കരുതിവെച്ച ആറ് പവന്‍ സ്വര്‍ണ്ണാഭരണവും 25,000ത്തോളം രൂപയും കൊള്ളയടിച്ച അക്രമിസംഘം വീട്ടില്‍ ജോലിക്കെത്തിയ ആളുടെ ബൈക്ക് വീട്ടുകിണറ്റില്‍ ഇടുകയും ചെയ്തു. മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിലെ സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയതായും സുമേഷിന്റെ അമ്മ രമണി നേതാക്കളോട് പറഞ്ഞു. വീട് തകര്‍ത്തിട്ടും കലി തീരാത്ത സംഘം വാളാങ്കിച്ചാലിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലും പൂര്‍ണമായി നശിപ്പിച്ചതായി പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. നാട്ടുകാര്‍ക്കെല്ലാം പരോപകാരിയായി തങ്ങളോട് എന്തിനീ ക്രൂരത കാട്ടിയെന്ന് മനസ്സിലാകുന്നില്ലെന്ന് രമണി നേതാക്കളോട് പറഞ്ഞു. തൊട്ടയല്‍വക്കത്ത് താമസിക്കുന്ന സംഘപ്രവര്‍ത്തകനായ സജേഷിന്റെ വീടാണ് പിന്നീട് നേതാക്കള്‍ സന്ദര്‍ശിച്ചത്. സജേഷിന്റെ ഭാര്യ നിവേദിത മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. വീട്ടിലെ സര്‍വ്വവും നഷ്ടപ്പെട്ട ഇവര്‍ തൊട്ടടുത്ത തറവാട്ടു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വാളും ആയുധങ്ങളുമായി എത്തിയ സംഘം വീടിന്റെ നിലവും കണ്ണില്‍ക്കണ്ടെല്ലാം നശിപ്പിച്ചിരുന്നു. കുടുംബശ്രീയിലേക്ക് അടക്കാനായി വെച്ച 15,000 രൂപയും കുട്ടിയുടെ ബ്രേസ്‌ലെറ്റും കമ്മലും അടക്കം സ്വര്‍ണ്ണാഭരണങ്ങളും സംഘം കൊള്ളയടിച്ചതായി ഇവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കൂത്തുപറമ്പിലെ സംഘപ്രവര്‍ത്തകനായ പി.പി.മോഹനന്റെ മകളാണ് നിവേദിത. അച്ഛനെ കൊന്നതുപോലെ നിന്നെയും കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമികളുടെ വിളയാട്ടമെന്ന് ഇവര്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ തകര്‍ത്ത സംഘപരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന ചാമ്പാട്, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലെ വിവേകാനന്ദ സേവാകേന്ദ്രങ്ങളും ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗം അഞ്ചരക്കണ്ടിയിലെ കെ.കെ.സുധീറിന്റെ തയ്യല്‍ കടയും ശങ്കരനെല്ലൂരിലെ രവീന്ദ്രന്‍, ദിനേശന്‍ എന്നിവരുടെ വീടുകളും പടുവിലായിയിിലെ രാഹുല്‍, വിഷ്ണുപ്രസാദ്, രൂപേഷ്, തുടങ്ങിയവരുടെ വീടുകളും കീരിയോട് സ്‌കൂളിന് സമീപമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിവേകിന്റെ വീടും ഊര്‍പ്പള്ളിയിലെ അഭിലാഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫര്‍ണിച്ചര്‍ കടയും നേതാക്കള്‍ സന്ദര്‍ശിച്ചു.
ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്‍, ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ്, ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, കെ.ഗിരീഷ്, രഞ്ജിത്ത്, നേതാക്കളായ പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, എ.പി.പുരുഷോത്തമന്‍, ഒ.രാഗേഷ്, എം.കെ.പ്രദീപന്‍, കെ.സജീവന്‍, മോഹനന്‍ മാനന്തേരി, വി.വി.ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, ബിജു ഏളക്കുഴി, എന്‍.ഹരിദാസ്, ആര്‍.കെ.ഗിരിധരന്‍, പി.ആര്‍.രാജന്‍, ഹരീഷ് ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
















