ജമ്മു : ജമ്മു കശ്മീരിൽ വികസനമാറ്റങ്ങൾ ഏറെയുണ്ടെന്ന് പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ന് ശ്രീനഗറിലെ ലോക് ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.നളന്ദ ഡയലോഗ്സ് പരിപാടിയിൽ പങ്കെടുക്കാൻ ശ്രീനഗറിൽ എത്തിയതായിരുന്നു തരൂർ.
ജമ്മു കശ്മീർ സന്ദർശന വേളയിൽ നിരവധി നല്ല സൂചനകൾ കണ്ടതായും കേന്ദ്രഭരണ പ്രദേശത്ത് സാധാരണ നിലയിലേക്കുള്ള പുരോഗതി പ്രോത്സാഹജനകമാണെന്നുമാണ് തരൂർ എക്സിൽ കുറിച്ചിരിക്കുന്നത്. . “ഇന്ന് ശ്രീനഗറിലെ ലോക് ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജിയുമായി മികച്ച ഒരു കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞു . സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചും സാധാരണ നിലയിലേക്കുള്ള പുരോഗതിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.ഞാൻ എത്തിയപ്പോൾ, ലെഫ്റ്റനന്റ് ഗവർണർ കശ്മീരി എഴുത്തുകാരുടെ സംഘടനയുടെയും വനിതാ സംഘടനയുടെയും പ്രസിഡന്റുമായി സംസാരിക്കുകയായിരുന്നു. ഇത് ഞാൻ സ്വാഗതം ചെയ്ത ഒരു നല്ല കാര്യമായിരുന്നു.
ഇനിയും ഒരുപാട് വെല്ലുവിളികളും ചെയ്തു തീർക്കാൻ ഒരുപാട് ജോലികളുമുണ്ട്, എന്നാൽ ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷം എനിക്ക് മുമ്പത്തേക്കാൾ കൂടുതൽ പോസിറ്റീവായി തോന്നുന്നു.“ എന്നും തരൂർ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
അതേസമയം തരൂരിന്റെ ശ്രീനഗർ സന്ദർശനവും ലെഫ്റ്റനന്റ് ഗവർണറുമായുള്ള കൂടിക്കാഴ്ചയും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.തരൂരിന്റെ പോസ്റ്റിനെതിരെ ജമ്മു കശ്മീരിലെ കോൺഗ്രസിന്റെ മുഖ്യ വക്താവ് രവീന്ദർ ശർമ്മ ശക്തമായി പ്രതിഷേധിച്ചു. കശ്മീർ താഴ്‌വരയിലെ സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്താൻ തരൂർ സമയം കണ്ടെത്തണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് മുറവിളി കൂട്ടുമ്പോഴാണ് മുതിർന്ന നേതാവ് തരൂർ തന്നെ കശ്മീർ പുരോഗതിയിലേയ്‌ക്ക് പോകുകയാണെന്ന് പറഞ്ഞിരിക്കുന്നത്. തരൂരിന്റെ ഈ പ്രസ്താവന പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.














