പാനൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം സിപിഎം തുടര്‍ച്ചയായി നടത്തുന്ന അക്രമത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകള്‍ക്ക് സിപിഎം അക്രമത്തില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ അധികാരമേറ്റ് നൂറു ദിവസം പിന്നിടുമ്പോഴേക്കും ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാം ശരിയാക്കുമെന്ന്് പറഞ്ഞ് വോട്ടുനേടി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍, കണ്ണൂരില്‍ സിപിഎം ഉയര്‍ത്തുന്ന ഭീഷണമായ സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ദളിത്പീഡനം, കുന്നുകൂടുന്ന ആയുധശേഖരങ്ങള്‍, വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും വിദ്യാലയങ്ങളും തകര്‍ക്കല്‍ തുടങ്ങി ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് നൂറിലേറെ കേസുകളാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം ആഘോഷിക്കുന്നതിനിടെ സിപിഎം സംഘത്തില്‍പ്പെട്ട രവീന്ദ്രന്‍ എന്നയാള്‍ ടെമ്പോവാന്‍ കയറി മരിച്ചതാണ് വ്യാപകമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ആര്‍എസ്എസ് അക്രമത്തില്‍ മരിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ സിപിഎം സംഘം പിണറായി മേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. പിണറായിയുടെ വീടിന് തൊട്ടടുത്ത പുത്തന്‍ കണ്ടത്ത് മാത്രം പതിനഞ്ചോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. വസ്ത്രങ്ങളും കിടക്കകളും കൂട്ടിയിട്ട് കത്തിച്ചു. ഫാന്‍, ഫ്രിഡ്ജ്, മേശ, കസേര തുടങ്ങിയവയെല്ലാം തകര്‍ത്തു. മിക്ക വീടുകളിലെയും അടുപ്പ് കല്ലുകള്‍ പോലും ഇളക്കിമാറ്റിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് മുടിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കിണറുകളില്‍ നിക്ഷേപിച്ചു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. തുടര്‍ന്ന് ജൂലൈ 11 ന് ബിഎംഎസ് നേതാവ് പയ്യന്നൂര്‍ കുന്നരുവിലെ കെ.സി.രാമചന്ദ്രനെ വീട്ടില്‍ക്കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ പയ്യന്നൂരിലെ ധന്‍രാജിനെ ഒരു സംഘം വെട്ടിക്കൊന്നതിന് ശേഷമാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. കുന്നരുവിലും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും വിദ്യാലയങ്ങളും സിപിഎം സംഘം തകര്‍ത്തു. സെപ്തംബര്‍ 3 ന് തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ വീട്ടിലേക്ക് പോകുന്ന വഴി പതിയിരുന്നു സിപിഎം അക്രമിസംഘം വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം പടുവിലായി കളളുഷാപ്പില്‍ വാക്കുതര്‍ക്കത്തിനിടെ ഒരു സംഘമാളുകള്‍ സിപിഎം പ്രവര്‍ത്തകനായ കെ.മോഹനനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ പന്ത്രണ്ടോളം വീടുകളും സംഘകാര്യാലയങ്ങളും സിപിഎം സംഘം അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഇന്നലെ പിണറായി ടൗണില്‍ വെച്ച് ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിനെ ഏകപക്ഷീയമായി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം കേന്ദ്രമായ മുടക്കോഴി മലയില്‍ നിന്നും പിടിച്ചെടുത്ത ബോംബ് ശേഖരവും ആയുധങ്ങളും ജില്ലയില്‍ സിപിഎം നടത്താന്‍ തയ്യാറെടുത്ത അക്രമത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദളിതര്‍ക്കെതിരെയും സംഘടിതമായ അക്രമം നടക്കുകയാണ്. പയ്യന്നൂരിലും കുട്ടിമാക്കൂലും ദളിത് കുടുംബങ്ങള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പേരാവൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പിച്ചു. കഴിഞ്ഞ ആഗസ്ത് 12ന് കോഴിക്കോട് ജില്ലയിലെ നാദാപുരം വെള്ളൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെല്ലാം തന്നെ കണ്ണൂര്‍ ജില്ലയിലെ പാട്യം, പളളൂര്‍, കാവുംഭാഗം സ്വദേശികളാണ്. പ്രത്യേക പരിശീലനം ലഭിച്ച സിപിഎം ക്രിമിനല്‍സംഘം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൊലയും അക്രമവും നടത്തുകയാണ്. ജില്ലയില്‍ നടക്കുന്ന സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തിയാണ് സിപിഎം അക്രമം ആവര്‍ത്തിക്കുന്നത്. കലക്ടര്‍ മിര്‍മുഹമ്മദ് അലി വിളിച്ചു ചേര്‍ത്ത സമാധാന കമ്മറ്റിക്കു ശേഷമാണ് തില്ലങ്കേരിയിലെ വിനീഷിനെ വെട്ടിക്കൊല്ലുന്നത്. സിപിഎം ഭരണത്തില്‍ നടമാടുന്ന രാഷ്‌ട്രീയഭീകരതയില്‍ ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. എല്ലാവരെയും ശരിയാക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ അസഹിഷ്ണുത കണ്ണൂരില്‍ ഇപ്പോഴും തുടരുകയാണ് .
















