ഭീകരന്റെ സമാധാനം: ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറുമായി സമാധാന കരാര്‍ കൈമാറുന്നു
കാബൂള്‍: കാബൂളിലെ ഇറച്ചിവെട്ടുകാരന്‍ എന്നറിയപ്പെടുന്ന യുദ്ധപ്രഭുവും ഹിസ്ബി ഇസ്ലാമി നേതാവുമായ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറുമായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. ഇതോടെ ഇയാള്‍ക്ക് രാഷ്‌ട്രീയത്തിലേക്കുള്ള മടങ്ങിവരവിനും വഴിയൊരുങ്ങി.
യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ നോട്ടപ്പുള്ളിയായ ഇയാള്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ ഒളിവിലായിരുന്നു. ഹിസ്ബ് ഇ ഇസ്ലാമിയെന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ്. ഒളിവില്‍ പോയതു മുതല്‍ സംഘടന നിര്‍ജ്ജീവമായിരുന്നു. താലിബാനുമായുള്ള പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടുപെടുന്ന പ്രസിഡന്റ് മറ്റു പല ഭീകരസംഘടനകളുമായും നീക്കുപോക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ ഭീകര സംഘടനയായിരുന്നു ഹിസ്ബി ഇ ഇസ്ലാമി. ഇത് വെറും സമാധാനക്കരാറല്ല, അഫ്ഗാനില്‍ പുതിയ യുഗോദയമാണ്. ഹെക്മത്യാര്‍ പറയുന്നു. പ്രസിഡന്റ് അഷ്‌റഫ് ഘാനിയും ഹെക്മത്യാറും തമ്മില്‍ കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടതോടെ സമാധാനം പ്രാബല്യത്തിലാകും.
സോവ്യറ്റ് യൂണിയനെതിരെ പോരാട്ടം നടത്തിയ കമാന്‍ഡറാണ് ഹെക്മത്യാര്‍. 92 മുതല്‍ 96 വരെ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിനാള്‍ക്കാരെ കൊന്നതിന് ഉത്തരവാദിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ഒളിവിലായിരുന്നു. ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചയാളാണ്. ഐക്യരാഷ്‌ട്ര സഭ ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.
















