6ആലപ്പഴ: ജില്ലയില്‍ ഡെങ്കിപ്പനിക്കു പിന്നാലെ എലിപ്പനിയും ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുപേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് രോഗം ഉള്ളതായി സംശയുമുണ്ട്. മണ്ണഞ്ചേരി, കുപ്പപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ജില്ലയില്‍ ഏഴുപേര്‍ക്ക് സ്ഥിരികരിച്ചിട്ടുണ്ട്.
ചെമ്പുംപുറം, കഞ്ഞിക്കുഴി, മാരാരിക്കും വടക്ക്, മുഹമ്മ, പുന്നപ്ര സ്വദേശികള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിക്കെതിരേ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലെപ്‌ടോസൈ്പറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി ഉണ്ടാകുന്നത്.
എലി, കന്നുകാലികള്‍, അണ്ണാന്‍, മറ്റു നാല്‍ക്കാലി മൃഗങ്ങള്‍ എന്നിവ രോഗാണുവാഹകരാണ്. ഇവയുടെ മൂത്രം കലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെ രോഗാണുക്കള്‍ ശരീരത്തിലെ മുറിവുകളിലൂടെയും നേര്‍ത്ത സ്തരങ്ങളിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നതു കൊണ്ടാണ് എലിപ്പനിയുണ്ടാകുന്നത്. ശക്തമായ പനി, പേശീവേദന, തലവേദന, തലവേദന, കണ്ണിനു ചുവപ്പുനിറം, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. താഴെപ്പറയുന്ന കാര്യങ്ങള്‍ പാലിക്കണം.
മഴക്കാലത്ത് എലികളുടെ മാളങ്ങളിലും മറ്റു വെള്ളം കയറി രോഗാണുക്കള്‍ കൂടുതലായി വെള്ളവും മണ്ണുമായി കലരുന്നത് രോഗസാദ്ധ്യത കൂട്ടുന്നതിനാല്‍ മലിനജലത്തിലും മണ്ണിലൂടെയും നടന്നുകഴിഞ്ഞാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എലികളുടെയും മറ്റു ജീവികളുടേയും മൂത്രമോ മലിനമാക്കപ്പെട്ട മണ്ണോ മുറിവുള്ള ഭാഗങ്ങളില്‍ തട്ടാതെ സൂക്ഷിക്കുക. മലിനജലത്തില്‍ കുളിക്കരുത്.
കൈകാലുകളോ മുഖമോ കഴുകരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലും പരിസരത്തും അലക്ഷ്യമായ വലിച്ചെറിഞ്ഞ് എലിയെ ആകര്‍ഷിക്കാതിരിക്കുക. പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ഓടകളും കനാലുകളും, കുളങ്ങളും മറ്റും വൃത്തിയാക്കാനിറങ്ങുന്നവര്‍, മീന്‍ പിടിക്കുന്നവര്‍ എന്നിവര്‍ കട്ടിയുള്ള കൈകാല്‍ ഉറകള്‍ ഉപയോഗിക്കുക.
സ്ഥിരമായി ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ആഴ്ചയിലൊരിക്കല്‍ പ്രതിരോധ ഗുളിക കഴിക്കണം. പ്രതിരോധ ഗുളിക പ്രാഥമികരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
















